അത്യാഹിത വിഭാഗം മാറ്റി; തിരുവനന്തപുരം ജനറല്‍ ആശുപത്രി  ഇനി പൂര്‍ണമായും കോവിഡ് ആശുപത്രി

കോവിഡ് പ്രതിരോധ മുന്നൊരുക്കങ്ങളുടെ ഭാഗമായി തിരുവനന്തപുരം ജനറല്‍ ആശുപത്രി പൂര്‍ണമായും കോവിഡ് ആശുപത്രിയാക്കി മാറ്റി
അത്യാഹിത വിഭാഗം മാറ്റി; തിരുവനന്തപുരം ജനറല്‍ ആശുപത്രി  ഇനി പൂര്‍ണമായും കോവിഡ് ആശുപത്രി

തിരുവനന്തപുരം: കോവിഡ് പ്രതിരോധ മുന്നൊരുക്കങ്ങളുടെ ഭാഗമായി തിരുവനന്തപുരം ജനറല്‍ ആശുപത്രി പൂര്‍ണമായും കോവിഡ് ആശുപത്രിയാക്കി മാറ്റി. 300 കിടക്കകളാണ് ആശുപത്രിയില്‍ ഒരുക്കിയിരിക്കുന്നത്.  അത്യാഹിത വിഭാഗം, സ്‌പെഷ്യലിറ്റി, സൂപ്പര്‍ സ്‌പെഷ്യലിറ്റി  വിഭാഗങ്ങള്‍ എന്നിവ ഇവിടെ പ്രവര്‍ത്തിക്കില്ലെന്നും ഒന്‍പതാം  വാര്‍ഡും ഡയാലിസിസ് യൂണിറ്റും പതിവുപോലെ പ്രവര്‍ത്തിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.എസ്. ഷിനു അറിയിച്ചു.

അത്യാഹിത വിഭാഗം പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രിയിലും ഫോര്‍ട്ട് താലൂക്കാശുപത്രിയിലും പ്രവര്‍ത്തിക്കും. ത്വക്കുരോഗം, ഇ.എന്‍.റ്റി. നേത്ര രോഗം, ഓര്‍ത്തോപീഡിക്, മെഡിസിന്‍, ഡെന്റല്‍, സര്‍ജറി വിഭാഗങ്ങളുടെ സേവനവും പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രിയില്‍ ലഭിക്കും.

മെഡിസിന്‍, ഡെന്റല്‍ വിഭാഗങ്ങളുടെ സേവനങ്ങള്‍ ഫോര്‍ട്ട് താലൂക്കാശുപത്രിയില്‍ ലഭ്യമാണ്. നേത്രരോഗ ചികിത്സാ സൗകര്യം റീജിയണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഫ്താല്‍മോളജിയിലും (കണ്ണാശുപത്രി ) കിട്ടുന്നതാണ്. മാനസികാരോഗ്യ വിഭാഗം പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കും. ശ്വാസകോശ രോഗ ചികിത്സയ്ക്ക് പുലയനാര്‍കോട്ട നെഞ്ച് രോഗ ആശുപത്രിയില്‍ സൗകര്യമുണ്ട്. 

കാര്‍ഡിയോളോജി, നെഫ്രോളജി, ന്യൂറോളജി, ഗ്യാസ്‌ട്രോ എന്റോളോജി വിഭാഗങ്ങള്‍  തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com