കോഴിക്കോട്: നവജാത ശിശുവിന് മുലപ്പാൽ നിഷേധിച്ച സംഭവത്തിൽ മാതാവിനെ കോടതി ശിക്ഷിച്ചു. ഓമശേരി ചക്കാനകണ്ടി ഹഫ്സത്തിനാണ് ശിക്ഷ വിധിച്ചത്. ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75, 87 വകുപ്പുകൾ പ്രകാരം താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ശിക്ഷിച്ചത്. ആയിരം രൂപ പിഴയും കോടതി പിരിയും വരെ കോടതിക്ക് മുന്നിൽ നിൽക്കാനുമാണ് ആവശ്യപ്പെട്ടത്.
2016 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുഞ്ഞ് ജനിച്ചതിന് ശേഷം അഞ്ച് ബാങ്ക് വിളി കഴിയാതെ മുലപ്പാൽ നൽകരുതെന്ന സിദ്ധൻെറ നിർദേശമനുസരിച്ച് കുഞ്ഞിന് മുലപ്പാൽ നൽകാൻ വിസമ്മതിക്കുകയായിരുന്നു ഹഫ്സത്ത്. കളൻതോട് സ്വദേശിയായ സിദ്ധൻ മുഷ്താരി വളപ്പിൽ ഹൈദ്രോസ് തങ്ങളുടെ നിർദേശമനുസരിച്ച് അഞ്ച് ബാങ്ക് വിളി കഴിഞ്ഞിട്ടേ മുലയൂട്ടാവൂ എന്ന് കുട്ടിയുടെ പിതാവ് അബൂബക്കറും(31) ശഠിച്ചു.
സംഭവത്തിൽ നഴ്സിന്റെ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്തത്. തുടർന്ന് 4 വർഷത്തിന് ശേഷമാണ് കോടതി ശിക്ഷ വിധിച്ചത്. അബൂബക്കറേയും ഹൈദ്രോസ് തങ്ങളെയും കോടതി വെറുതെ വിട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ