തിരുവനന്തപുരം വിമാനത്താവളം; കേരളം വെച്ചത് യാത്രക്കാരന് 135 രൂപ, അദാനി 168 രൂപ; ലേലത്തില്‍ യോഗ്യത നേടാനായില്ലെന്ന് കേന്ദ്ര മന്ത്രി 

വിമാനത്താവള സ്വകാര്യവല്‍ക്കരണവുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണു കേന്ദ്രമന്ത്രി വിശദീകരണവുമായി എത്തുന്നത്
തിരുവനന്തപുരം വിമാനത്താവളം; കേരളം വെച്ചത് യാത്രക്കാരന് 135 രൂപ, അദാനി 168 രൂപ; ലേലത്തില്‍ യോഗ്യത നേടാനായില്ലെന്ന് കേന്ദ്ര മന്ത്രി 


ന്യൂഡല്‍ഹി:  തിരുവനന്തപുരം വിമാനത്താവളത്തിന്റെ ലേല നടപടികളില്‍ കേരള സര്‍ക്കാരിന് യോഗ്യത നേടാനായില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. വിമാനത്താവള സ്വകാര്യവല്‍ക്കരണവുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണു കേന്ദ്രമന്ത്രി വിശദീകരണവുമായി എത്തുന്നത്. 

2018ലാണ് മംഗളൂരു, അഹമ്മദാബാദ്, ലക്‌നൗ, തിരുവനന്തപുരം, ഗുവാഹത്തി വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം, പരിപാലനം, വികസനം എന്നിവ പാട്ടത്തിന് നല്‍കുന്നതിന്  സര്‍ക്കാര്‍ തത്വത്തില്‍ അനുമതി നല്‍കിയിത്. എന്നാല്‍ തിരുവനന്തപുരത്തെ ഒഴിവാക്കണമെന്ന് കേരളം അഭ്യര്‍ഥിച്ചു. കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ നടത്തി പരിചയമുള്ളതിനാല്‍ കേരളത്തെ പ്രത്യേകം പരിഗണിക്കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. ഇക്കാര്യത്തില്‍ കേരളം 2018ല്‍ നിര്‍ദേശങ്ങളും സമര്‍പ്പിച്ചു.

വിമാനത്താവള നടത്തിപ്പിനായി പ്രത്യേക കമ്പനി രൂപീകരിച്ച് സംസ്ഥാന സര്‍ക്കാരിനെ ഏര്‍പ്പെടുത്തുക, അല്ലെങ്കില്‍ റൈറ്റ് ഓഫ് ഫസ്റ്റ് റെഫ്യൂസല്‍ അധികാരം കമ്പനിക്ക് നല്‍കുക എന്നീ ആവശ്യങ്ങളാണ് കേരളം ഉന്നയിച്ചത്. റൈറ്റ് ഓഫ് ഫസ്റ്റ് റെഫ്യൂസല്‍ എന്ന കേരളത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. കെഎസ്‌ഐഡിസിയുടെ ബിഡ്ഡിന്റെ 10 ശതമാനം പരിധിക്കുള്ളില്‍ വന്നാല്‍ അവര്‍ക്ക് നല്‍കുമെന്ന് വ്യവസ്ഥയുണ്ടായിരുന്നു.

എന്നാല്‍ കെഎസ്‌ഐഡിസിയും ലേലം വിജയിച്ചവരും തമ്മില്‍ 19.64 ശതമാനത്തിന്റെ വ്യത്യാസമുണ്ടെന്ന് മന്ത്രിയുടെ ട്വീറ്റില്‍ പറയുന്നു. ഒരു യാത്രക്കാരന് 135 രൂപവീതം എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നല്‍കാമെന്നാണ് കേരളം മുന്നോട്ടുവച്ചത്. എന്നാല്‍ ലേലം വിജയിച്ചയാള്‍ 168 രൂപ വാഗ്ദാനം ചെയ്തു. റൈറ്റ് ഓഫ് ഫസ്റ്റ് റെഫ്യൂസല്‍ നല്‍കിയിട്ടും കേരളത്തിന് ലേലത്തില്‍ യോഗ്യത നേടാന്‍ കഴിഞ്ഞില്ല. കേരളത്തിന്റെ വിവരണങ്ങള്‍ വസ്തുതകളുമായി യോജിക്കുന്നതല്ലെന്നും കേന്ദ്ര തീരുമാനത്തിനെതിരെ പ്രചരണം തുടങ്ങിയ സാഹചര്യത്തിലാണു വിശദീകരണം അറിയിക്കുന്നതെന്നും ഹര്‍ദീപ് സിങ് പുരി ട്വിറ്ററില്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com