വാട്‌സാപ്പില്‍ പെണ്‍കുട്ടികള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നത് പതിവ് ; സമൂഹമാധ്യമങ്ങളിലൂടെ 'വലവിരിച്ച്' ലൈംഗികചൂഷണം ; ഗോകുല്‍ ലഹരി മരുന്ന് കാരിയറെന്നും പൊലീസ്

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ഞാറയ്ക്കല്‍ സ്വദേശിനിയെയും ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നു
വാട്‌സാപ്പില്‍ പെണ്‍കുട്ടികള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നത് പതിവ് ; സമൂഹമാധ്യമങ്ങളിലൂടെ 'വലവിരിച്ച്' ലൈംഗികചൂഷണം ; ഗോകുല്‍ ലഹരി മരുന്ന് കാരിയറെന്നും പൊലീസ്


കൊച്ചി :  ആലപ്പുഴ എഴുപുന്ന സ്വദേശിനിയായ പത്തൊന്‍പതുകാരി കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ രക്തം വാര്‍ന്ന് മരിച്ച സംഭവത്തിലെ പ്രതി എടവനക്കാട് സ്വദേശി കാവുങ്കല്‍ ഗോകുല്‍ ലഹരി മരുന്ന് കാരിയറായിരുന്നുവെന്ന് പൊലീസ്.  ഇതുവഴി കിട്ടുന്ന പണം ഉപയോഗിച്ച് കൂടുതല്‍ ലഹരി ഉപയോഗിക്കുന്നതായിരുന്നു പതിവ്. സമൂഹ മാധ്യമങ്ങളിലൂടെ പെണ്‍കുട്ടികളുമായി ബന്ധം സ്ഥാപിച്ച് മുമ്പും ഇയാള്‍ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. 

രണ്ടു വര്‍ഷം മുമ്പ് സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത ഞാറയ്ക്കല്‍ സ്വദേശിനിയെയും ഇയാള്‍ എറണാകുളത്ത് ഹോട്ടലില്‍ എത്തിച്ച് ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നു. വീട്ടുകാര്‍ അറിഞ്ഞതോടെ പൊലീസില്‍ പരാതി നല്‍കുകയും ഇയാളെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. വാട്‌സാപ്പിലും മറ്റും പെണ്‍കുട്ടികള്‍ക്ക് മെസേജും അശ്ലീല സന്ദേശങ്ങളും അയയ്ക്കുന്നതും പതിവായിരുന്നു.

പരിചയമുള്ള സമീപ വീടുകളിലെ യുവതികളായിരുന്നു മിക്കപ്പോഴും ഇയാളുടെ ഇര. ഇയാള്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുവന്നു വിവാഹം ചെയ്ത പെണ്‍കുട്ടി ഇതു ചോദ്യം ചെയ്തതോടെ വഴക്കായി. നാലുമാസത്തിനകം ബന്ധം വേര്‍പിരിയുകയും ചെയ്തു. അശ്ലീല സന്ദേശങ്ങള്‍ അയച്ചതിന് പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ പലപ്രാവശ്യം ഇയാളെ കൈകാര്യം ചെയ്തിട്ടുണ്ട്. 

പുതിയ പെണ്‍ സൗഹൃദങ്ങള്‍ക്കായി ഇയാള്‍ ഫെയ്‌സ്ബുക്കിനെയാണ് പ്രധാനമായും ആശ്രയിച്ചിരുന്നത്. ഇത്തരത്തില്‍ ഫെയ്‌സ്ബുക്കിലൂടെയാണ് എഴുപുന്ന സ്വദേശിനിയായ പെണ്‍കുട്ടിയെ ഒരു മാസം മുമ്പ് പരിചയപ്പെടുന്നത്. പെണ്‍കുട്ടിയുടെ സഹോദരങ്ങള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി മാതാപിതാക്കള്‍ വാങ്ങിക്കൊടുത്ത മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് പെണ്‍കുട്ടി ഇയാളെ വിളിച്ചിരുന്നത്. ഇയാളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് യുവതി ബാങ്ക് ജോലിക്കുള്ള അഭിമുഖത്തിന് എന്നു പറഞ്ഞ് വീടു വിട്ടിറങ്ങുന്നത്.

ജോലിക്ക് പോകേണ്ടെന്നും പ്ലസ്ടുവിന് തോറ്റ വിഷയം എഴുതി എടുക്കാനും വീട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും അതിന് വഴങ്ങാതെ വഴക്കു പിടിച്ചാണ് പെണ്‍കുട്ടി അഭിമുഖത്തിന് എന്ന പേരില്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത് എന്ന് വീട്ടുകാര്‍ പറഞ്ഞു. അഭിമുഖത്തിന് പോകേണ്ടെന്ന് പിതാവ് പറഞ്ഞിട്ടും കരഞ്ഞ് വഴക്കു പിടിച്ചു പോകുകയായിരുന്നു. ലോഡ്ജില്‍ പെണ്‍കുട്ടിയുമായുള്ള ശാരീരിക ബന്ധത്തിനിടെ രക്തസ്രാവമുണ്ടായി. എന്നാല്‍ ഉടന്‍ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ മടിച്ചതോടെ ബോധം നഷ്ടപ്പെട്ടു. 

പിന്നീട് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പൊലീസിനോട് പറഞ്ഞു. അതിനിടെ പെണ്‍കുട്ടിയുടെ നില ഗുരുതരമാണെന്ന് വ്യക്തമായതോടെ ഇയാള്‍ ആശുപത്രി കാഷ്വാലിറ്റിയില്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. പൊലീസ് എത്തി ഇയാളുടെ വിവരങ്ങള്‍ കണ്ടെത്തി പിടികൂടുകയായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com