സംസ്ഥാനത്ത് കോവിഡ് ബാധിതരാവുന്നവരിൽ കൂടുതൽ യുവാക്കൾ; വരും ദിവസങ്ങളിൽ മരണനിരക്ക് ഉയർന്നേക്കും; ആശങ്ക

രോഗവ്യാപനത്തിന്‍റെ അടുത്തഘട്ടത്തിൽ യുവാക്കളിൽ നിന്ന് വീട്ടിലെ മുതിർന്നവരിലേക്ക് രോഗം പകരാനുള്ള സാധ്യത കൂടുതലാണ്
സംസ്ഥാനത്ത് കോവിഡ് ബാധിതരാവുന്നവരിൽ കൂടുതൽ യുവാക്കൾ; വരും ദിവസങ്ങളിൽ മരണനിരക്ക് ഉയർന്നേക്കും; ആശങ്ക

കൊച്ചി; സംസ്ഥാനത്ത് കോവിഡ് ബാധിതരാവുന്ന യുവാക്കളുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ് ആശങ്കയാകുന്നു.  നിലവിൽ രോ​ഗമുക്തി നിരക്ക് കുറവാണെങ്കിലും വരും ദിവസങ്ങളിൽ മരണനിരക്കും ഉയർന്നേക്കുമെന്നാണ് വിലയിരുത്തൽ. രോഗവ്യാപനത്തിന്‍റെ അടുത്തഘട്ടത്തിൽ യുവാക്കളിൽ നിന്ന് വീട്ടിലെ മുതിർന്നവരിലേക്ക് രോഗം പകരാനുള്ള സാധ്യത കൂടുതലാണ്. ആവശ്യത്തിന് ഐസിയു വെന്‍റിലേറ്ററുകൾ സജ്ജീകരണങ്ങൾ ഉറപ്പാക്കിയില്ലെങ്കിൽ മരണ നിരക്ക് ഉയർന്നേക്കുമെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്.

എറണാകുളത്ത് മാത്രം രോ​ഗം സ്ഥിരീകരിച്ചവരിൽ 61 ശതമാനം പേരും 50 വയസ്സിന് താഴെയുള്ളവരാണ്. പ്രായം കുറഞ്ഞവര്‍ക്ക് രോഗം സ്ഥിരീകരിച്ചതും അവര്‍ വേഗത്തിൽ രോഗമുക്തി നേടുന്നതും രോഗമുക്തി നിരക്ക് കൂട്ടി. മരണനിരക്കും കുറ‌ഞ്ഞു. എന്നാൽ രോഗലക്ഷണങ്ങളും, രോഗതീവ്രതയും കുറഞ്ഞ ഈ വിഭാഗത്തിൽ നിന്ന് കുടുംബത്തിലെ മുതിർന്നവരിലേക്ക് രോഗം പകരാനുള്ള സാധ്യത വരും ദിവസങ്ങളിൽ കൂടുതലാണ്. 

നിലവിൽ ചികിത്സയിലുള്ള അഞ്ച് ശതമാനം രോഗികൾക്ക് മാത്രമാണ് ഐസിയു, ഓക്സിജൻ സഹായം ലഭ്യമാക്കേണ്ടി വരുന്നത്. എന്നാൽ പ്രായമായവരിലേക്ക് രോഗവ്യാപനം കൂടിയാൽ ഇത് 10 മുതൽ 12 ശതമാനം വരെ എത്തും. സർക്കാർ സ്വകാര്യ ആശുപത്രികളിലായി സംസ്ഥാനത്ത് 1000 വെന്‍റിലേറ്ററുകളും, 3000 ഐസിയു കിടക്കകളും ലഭ്യമാണെന്നാണ് ഏകദേശ കണക്ക്. സ്ഥിതി വഷളായാൽ ഇത് തികയാതെ വരും.

കോവിഡ് ബാധിച്ച് മരിച്ച 182 പേരിൽ 130 പേരും അറുപത് വയസ്സിന് മുകളിലുള്ളവരാണ്. എന്നാൽ പ്രായമായവരിൽ രോ​ഗബാധ കൂടിയാൽ സംസ്ഥാനത്തെ ചികിത്സ സൗകര്യങ്ങൾ ഉയർത്തേണ്ടതായി വരും. അതീ ജാഗ്രത പാലിക്കേണ്ട ഘട്ടമാണ് കടന്ന് വരുന്നതെന്ന് ആരോഗ്യ വിദ​ഗ്ധര്‍ മുന്നറിയിപ്പ് നൽകുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com