വയനാട്; ബത്തേരിയിൽ റോഡിൽ ഇറങ്ങിയ കടുവ ബൈക്ക് യാത്രക്കാരെ അക്രമിക്കാൻ ശ്രമിച്ചു. പാമ്പ്ര എസ്റ്റേറ്റിന് സമീപം വൈകിട്ട് ആറേമുക്കാലോടെ സംഭവമുണ്ടാകുന്നത്. ജോലി കഴിഞ്ഞ് മടങ്ങിയ ബാങ്ക് ജീവനക്കാരി കെജി ഷീജയും രണ്ട് ബൈക്കുകളിൽ പോയ യുവാക്കളുമാണ് കടുവയുടെ ആക്രമത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
കേരള ബാങ്ക് ബത്തേരി സായാഹ്ന ശാഖയിലെ അക്കൗണ്ടന്റായ വൈകിട്ട് 6 മണി കഴിഞ്ഞാണ് ജോലി സ്ഥലത്തു നിന്ന് ഇരുളം മണൽ വയലിലുള്ള വീട്ടിലേക്ക് തിരിച്ചത്. പാമ്പ്ര എസ്റ്റേറ്റിന് സമീപമെത്തിയപ്പോൾ കുറച്ചു മുൻപിലായി റോഡരികിലൂടെ കടുവ മുന്നോട്ട് നടന്നു പോകുന്നതു കണ്ടു. സ്കൂട്ടർ വേഗത കുറച്ചു. അപ്പോൾ പിറകെ നിന്നെത്തിയ ബൈക്ക് യാത്രികൻ കടുവയുള്ളതറിയാതെ തന്നെ മറികടന്നുപോയി. കടുവയുടെ അടുത്തെത്തിയതും അത് അലറിക്കൊണ്ട് ബൈക്കിന് പിന്നാലെ ഓടി. ബൈക്ക് യാത്രികൻ വേഗത കൂട്ടി രക്ഷപ്പെട്ടു.
മറ്റൊരു ബൈക്കും പിന്നാലെയെത്തി. കടുവ ബൈക്കിനു നേരെ ഉയർന്നു ചാടി. ബൈക്ക് മറിയാൻ തുടങ്ങിപ്പോൾ കടുവ യാത്രക്കാരനെ പിടികൂടിയെന്നു തോന്നി. എന്നാൽ എങ്ങനെയോ ബൈക്കോടിച്ച് അയാളും രക്ഷപ്പെട്ടു. ഇത് കണ്ട് ഭയന്ന് ഷീജ സ്കൂട്ടർ തിരിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അപ്പോഴേക്കും ഒരു ട്രാവലറും കാറും ഒപ്പമെത്തി. ട്രാവലർ കണ്ട കടുവ വീണ്ടും വലിയ മുരൾച്ചയോടെ ഉയർന്നു ചാടുകയും പിന്നാലെ ഓടുകയും ചെയ്തു. ഉടൻ ട്രാവലർ ഡ്രൈവർ വണ്ടി പിന്നോട്ടെടുത്തു. അതോടെ കടുവ റോഡിൽ നിന്ന് ഉള്ളിലേക്ക് കയറുകയായിരുന്നു. രണ്ടു മിനിറ്റോളം നേരമാണ് ഷീജ കടുവയുടെ തൊട്ടു മുൻപിൽ അകപ്പെട്ടത്. കടുവ പോയതിന് ശേഷം ഷീജ വണ്ടിയെടുത്ത് പോരുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ