കൊച്ചി: ജയിലിലായ ഭർത്താവിന്റെ മോചനം വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് രണ്ടേകാൽ കോടി രൂപ തട്ടിയെടുത്തെന്ന ആരോപണത്തിൽ രണ്ട് പേർ അറസ്റ്റിൽ. മൂവാറ്റുപുഴ പായിപ്ര സ്വദേശി മുഹമ്മദ് അസ്‌ലം മൗലവി, കാഞ്ഞിരപ്പള്ളി സ്വദേശി ബിജിലി മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. മുവാറ്റുപുഴ സ്വദേശിനി അനീഷ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ആലുവ റൂറൽ ക്രൈംബ്രാഞ്ചാണ് ഇരുവരേയും പിടികൂടിയത്. പ്രതികളെ 27വരെ റിമാൻഡ് ചെയ്തു.
ഖത്തറിൽ ജയിലിലായ ഭർത്താവിനെ മോചിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്താണ് അനീഷയിൽ നിന്ന് പ്രതികൾ പണം തട്ടിയത്. 2018ൽ നടന്ന തട്ടിപ്പിൽ വഞ്ചനാക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. ഖത്തറിനെതിരെ ഗൾഫ് രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ഖത്തറിൽ കോൺട്രാക്ടറായ അനീഷയുടെ ഭർത്താവ് സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് ജയിലിലാകുന്നത്. ഭർത്താവിനെ പുറത്തിറക്കാനായി 2018ൽ പല ഘട്ടങ്ങളിലായാണ് അനീഷ ഒന്നേകാൽ കോടി രൂപ സമാഹരിച്ച് പ്രതികൾക്ക് നൽകിയത്.
പിന്നീട് തട്ടിപ്പ് ബോധ്യപ്പെട്ടതോടെ കഴിഞ്ഞ വർഷമാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. പലവട്ടം ഖത്തറിൽ പോകാൻ പണം ചെലവഴിച്ചുവെന്നും അനീഷയുടെ ഭർത്താവിനെ പുറത്തിറക്കാനായി പലർക്കും പണം കൈമാറിയെന്നുമാണ് പ്രതികളുടെ മൊഴി. ആലുവ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രാജിവിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ