ഓണത്തിന് പുറത്ത് നിന്ന് എത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധം; നിരീക്ഷണം ശക്തമാക്കാന്‍ ജാഗ്രതാ സമിതികള്‍ക്ക് നിര്‍ദേശം നല്‍കി

ഇവര്‍ ക്വാറന്റൈനില്‍ കഴിയുന്നു എന്ന് ഉറപ്പാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് തല  ജാഗ്രതാ സമിതികള്‍ക്കാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്
ഓണത്തിന് പുറത്ത് നിന്ന് എത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധം; നിരീക്ഷണം ശക്തമാക്കാന്‍ ജാഗ്രതാ സമിതികള്‍ക്ക് നിര്‍ദേശം നല്‍കി


തിരുവനന്തപുരം: ഓണക്കാലത്തു സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തുന്നവര്‍ വീടുകളില്‍ ക്വാറന്റീനില്‍ കഴിയണം. ഇവര്‍ ക്വാറന്റൈനില്‍ കഴിയുന്നു എന്ന് ഉറപ്പാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് തല  ജാഗ്രതാ സമിതികള്‍ക്കാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.  

ഇവരെ ബന്ധുവീടുകള്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കരുതെന്നും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. തദ്ദേശ സ്ഥാപന ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗത്തില്‍ മന്ത്രി കെ കെ ശൈലജയാണു നിര്‍ദേശം നല്‍കിയത്.

പുറത്തുനിന്ന് എത്തുന്നവര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയമാവുന്നു എന്നും, നിശ്ചിത സമയം കഴിഞ്ഞാല്‍ തിരിച്ചുപോകുന്നുവെന്നും ഉറപ്പാക്കണം. ബാങ്കുകളിലോ രേഖകളില്‍ ഒപ്പിടാന്‍ ഏതെങ്കിലും ഓഫിസുകളിലോ പോകാന്‍ ഇവര്‍ക്കു തദ്ദേശസ്ഥാപന അധ്യക്ഷന്റേയോ മെഡിക്കല്‍ ഓഫിസറുടേയോ  അനുമതി വാങ്ങണം. 

കുട്ടികളും, 60 വയസ്സ് കഴിഞ്ഞവരും, ഭിന്നശേഷിയുള്ളവരും, ഗുരുതര രോഗമുള്ളവരും റിവേഴ്‌സ് ക്വാറന്റീന്‍ തുടരണം. ക്വാറന്റീനില്‍ കഴിയുന്ന ജീവിത ശൈലീരോഗമുള്ളവര്‍ക്ക് ആരോഗ്യ, കുടുംബശ്രീ പ്രവര്‍ത്തകര്‍ മരുന്ന് എത്തിക്കും. അവരുടെ വീട്ടുമുറ്റത്ത് എത്തുകയോ ഫോണ്‍ വിളിച്ചു കാര്യങ്ങള്‍ അന്വേഷിക്കുകയോ വേണം. കോവിഡ് പേടിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ ക്വാറന്റീനില്‍ കഴിയുന്നവരെ നോക്കാതിരിക്കാന്‍ പാടില്ലെന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. 

വാര്‍ഡ്തല ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം കുറഞ്ഞതായി മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു. കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളില്‍ നല്ല ഭക്ഷണം ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. പൊലീസിനെ നിയോഗിച്ചു കോവിഡ് നിയന്ത്രിക്കാനുള്ള നീക്കം ഫലം ചെയ്യാത്തതിനാലും ചുമതലകള്‍ വീണ്ടും ആരോഗ്യ വകുപ്പിനു നല്‍കിയ പശ്ചാത്തലത്തിലുമാണു വിഡിയോ യോഗം നടത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com