കൊച്ചി; മൂന്ന് ദിവസത്തെ തിരച്ചിലിനൊടുവിൽ ബാസിതിന്റെ തന്റെ പ്രിയപ്പെട്ട റോക്കിയെ തിരിച്ചുകിട്ടി. ചക്കരപറമ്പിൽ നിന്നു കാണാതായ റോക്കിയെന്ന ആഫ്രിക്കൻ ഗ്രേ പാരറ്റിനെയാണ് ഉടമയ്ക്ക് തിരിച്ചുകിട്ടിയത്. കളമശേരി സെന്റ് പോൾസ് കോളജിനു സമീപത്തു നിന്ന് കാക്കകൾ കൊത്തി പരുക്കേൽപ്പിച്ച നിലയിലാണ് റോക്കിയെ കണ്ടെത്തിയത്.
പ്രദേശവാസിയായ റെയ്ഹാനും സൂരജും സുഹൃത്തുക്കളുമാണ് പക്ഷിയെ കണ്ടെത്തിയത്. തുടർന്ന് ബാസിതിനെ അറിയിക്കുകയായിരുന്നു. 3 ദിവസമായി ഭക്ഷണം കഴിക്കാതെ അവശനായിരുന്നു റോക്കി. വീട്ടിൽ കൊണ്ടു വന്നു കരിക്കിൻ വെളളം കൊടുത്തതോടെ റോക്കി പതിയെ ഉഷാറായി. റോക്കി തിരിച്ചെത്തിയെങ്കിലും നാലു ദിവസം മുൻപ് പിറന്ന രണ്ട് കുഞ്ഞുങ്ങളുടെ ജീവൻ നഷ്ടമായതിന്റെ ദുഃഖത്തിലാണ് ബാസിത്.
ആഫ്രിക്കൻ ഗ്രേ പാരറ്റുകളിൽ ആൺകിളിയാണു മുട്ട വിരിയുന്ന സമയത്തു അമ്മക്കിളിക്കും കുഞ്ഞുങ്ങൾക്കും തീറ്റി കൊത്തി കൊടുക്കുന്നത്. റോക്കി പറന്നു പോയതിൽ പിന്നെ പെൺകിളിയായ റിയോ ഭക്ഷണം കഴിച്ചിരുന്നില്ല. ഇന്നലെ രാവിലെയാണു കുഞ്ഞിക്കിളികളെ അമ്മയുടെ ചിറകിനടിയിൽ ജീവനില്ലാത്ത നിലയിൽ കണ്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ