മൂന്നാർ: കനത്ത മഴയെത്തുടർന്ന് ഉരുൾപൊട്ടലുണ്ടായ ഇടുക്കി രാജമല പെട്ടിമുടിയിൽ കാണാതായവർക്കായുള്ള തിരച്ചിൽ തുടരാൻ തീരുമാനം. ദുരന്തത്തിൽ കാണാതായ അഞ്ചേ പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇന്നലെ നടത്തിയ തിരച്ചിലിലും ആരെയും കണ്ടെത്താൻ സാധിച്ചില്ല.
ദുരന്തം നടന്ന പ്രദേശത്ത് നിന്നും കിലോമീറ്ററുകൾ മാറിയുള്ള ഭൂതക്കുഴിയും ഗ്രാവൽ ബാങ്ക് മേഖലയും കേന്ദീകരിച്ചാണ് തിരച്ചിൽ തുടരുക. ചൊവ്വാഴ്ചയോടെയായിരിക്കും തിരച്ചിൽ പുനരാരംഭിക്കുക. പരിചയസമ്പന്നരായ രക്ഷാപ്രവർത്തകരെ ഉൾപ്പെടുത്തി പ്രത്യേക സംഘം രൂപീകരിക്കാനാണ് തീരുമാനം. ഡ്രോൺ ഉപയോഗിച്ചും പ്രദേശത്ത് തിരച്ചിൽ നടത്തും.
കഴിഞ്ഞദിവസത്തെ തിരച്ചിലിനിടയിൽ കടുവയെ കണ്ടത് രക്ഷാപ്രവർത്തകർക്കിടയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. മഴയും മഞ്ഞും മൂലം കാലാവസ്ഥ പ്രതികൂലമായതും തിരച്ചിലിനെ ബാധിച്ചിരുന്നു. ഇതുവരെ 65 മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
ഓഗസ്റ്റ് ഏഴിന് രാത്രിയാണ് പെട്ടിമുടിയിൽ ഉരുൾപൊട്ടിയത്. കണ്ണൻദേവൻ ഹിൽസ് പ്ലാന്റേഷനിലെ തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളിലേക്ക് കുന്നിടിഞ്ഞു വീഴുകയായിരുന്നു. ഇരവികുളം ദേശീയോദ്യാനത്തിന്റെ അതിർത്തിയിൽനിന്നു പൊട്ടിയെത്തിയ ഉരുൾ രണ്ട് കിലോമീറ്റർ താഴെയുള്ള തൊഴിലാളിലയങ്ങളെ തകർത്തെറിഞ്ഞ് പെട്ടിമുടി പുഴയിലേക്ക് പതിക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ