വഴിയെ പോയവന്‍ മുഖ്യമന്ത്രി കസേരയില്‍ കയറി നിരങ്ങിയ കാലമല്ലെന്ന് സ്വരാജ്; ന്യായീകരണ തിലകങ്ങള്‍ പാര്‍ട്ടി പറയുന്നതേ പാടൂ എന്ന് ഷാഫി പറമ്പില്‍

അവിശ്വാസ പ്രമേയം നനഞ്ഞ പടക്കമായി മാറിയെന്ന് എം.സ്വരാജ് - ശിവശങ്കരന് ഒരേയൊരു ഗോഡ്ഫാദറേയുള്ളൂ, അത് കേരള മുഖ്യമന്ത്രിയാണെന്ന് ഷാഫി പറമ്പില്‍ 
വഴിയെ പോയവന്‍ മുഖ്യമന്ത്രി കസേരയില്‍ കയറി നിരങ്ങിയ കാലമല്ലെന്ന് സ്വരാജ്; ന്യായീകരണ തിലകങ്ങള്‍ പാര്‍ട്ടി പറയുന്നതേ പാടൂ എന്ന് ഷാഫി പറമ്പില്‍

തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം നനഞ്ഞ പടക്കമായി മാറിയെന്ന് എം സ്വരാജ് എംഎല്‍എ. പ്രമേയം പരാജയപ്പെടുമെന്ന് ഉറപ്പുണ്ടായിട്ടും പ്രതിപക്ഷം അതുമായി വന്നു. ഇത് ഒരുക്കി തന്നത് യുഡിഎഫിന് മറുപടി കൊടുക്കാനുള്ള വേദിയാണെന്നും സ്വരാജ് പറഞ്ഞു.

മാന്യതയുടെ മുഖം മൂടി അണിഞ്ഞ യുഡിഎഫ്. തങ്ങളുടെ കാലത്തെ അഴിമതിയുടെ തീവെട്ടിക്കൊള്ളയെ പറ്റി മറന്ന് പോയി. പ്രമേയ അവതരണം നടത്തിയ വിഡി സതീശന്‍ പോലും അവരുടെ സര്‍ക്കാരിന്റെ കാലത്ത് വിമര്‍ശിച്ചത് തീവെട്ടിക്കൊള്ളയെന്നാണ്. പക്ഷെ  പ്രമേയാവതാരകന്‍ ഈ അവിശ്വാസം അവതരിപ്പിക്കുമ്പോള്‍ ഞങ്ങള്‍ക്കെതിരേ പോലും ആ വാക്കുകള്‍ ഉപയോഗിച്ചിട്ടില്ല. അഴിമതി കൊടികുത്തി വാഴുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് നേതാവ് പോലും  അദ്ദേഹത്തിന്റെ സര്‍ക്കാരിനെ അന്ന് വിമര്‍ശിച്ചത്. ഇന്നിവിടെ പ്രതിപക്ഷ നേതാവ് പോലും ഞങ്ങള്‍ക്കെതിരേ ആ വാക്ക് ഉപയോഗിച്ചിട്ടില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടുന്നത് നിങ്ങളുടെ അത്ര അഴിമതി ആരോപണങ്ങള്‍ ഞങ്ങള്‍ക്കെതെിരേ ഉയര്‍ന്നിട്ടില്ല എന്ന്  നിങ്ങള്‍ക്ക് തന്നെ അറിയുന്നത് കൊണ്ടാണെന്ന് സ്വരാജ് പറഞ്ഞു.

വിഷം പുരട്ടിയ പ്രചാരണമാണ് സര്‍ക്കാരിന് എതിരേ നടക്കുന്നത്. നിങ്ങളുടെ കാലത്തെ അഴിമതിയെ പറ്റി പറയാന്‍ തുടങ്ങിയാല്‍ ഈ സമയം മതിയാവില്ല. വഴിയെ പോയവന്‍ മുഖ്യമന്ത്രി കസേരിയില്‍ കയറി നിരങ്ങിയ കാലമല്ല ഇതെന്ന് പ്രതിപക്ഷ നേതാവ് ഓര്‍ക്കണമെന്നും സ്വരാജ് ഓര്‍മിപ്പിച്ചു.

കേരളത്തിലെ ഒരു സര്‍ക്കാറും ഇന്നേവരെ രാജ്യദ്രോഹകേസിന് അന്വേഷണവിധേയരാവേണ്ട അവസ്ഥയിലേക്ക് മാറിയിട്ടില്ലെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. ഇഎംഎസ് മുതല്‍ ഉമ്മന്‍ചാണ്ടി വരെയുള്ളവരുടെ ഭരണകാലയളവില്‍ എന്‍.ഐ.എക്ക് കേരളത്തിന്റെ സെക്രട്ടറിയേറ്റിന്റെ പടി കടന്ന് വരേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. അത ന്യായീകരണ തിലകങ്ങള്‍ക്ക് അറിയാഞ്ഞിട്ടല്ലെന്നും പാര്‍ട്ടി പറയുന്നതിനപ്പുറം പാടാന്‍ ആര്‍ജ്ജവമില്ലാത്തതുകൊണ്ടാണ് ന്യായീകരിക്കേണ്ടി വരുന്നതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. .

എന്‍ഐഎ അന്വേഷിക്കുന്ന കേസിന്റെ ഉറവിടമായി കേരളത്തിന്റെ മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയിരിക്കുകയാണ്. സ്വന്തം പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വര്‍ണക്കള്ളക്കടത്ത് പ്രതികള്‍ക്ക് ഉണ്ടാക്കികൊടുത്ത സൗകര്യങ്ങളുടെ നീണ്ട പട്ടിക ഓരോ ദിവസവും പുറത്തു വന്നിട്ടും തനിക്ക് യാതൊരു പങ്കുമില്ല എന്ന് മാത്രം പറഞ്ഞുകൊണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രിയെന്ന് ഷാഫി പറഞ്ഞു.

സ്വപ്ന സുരേഷിന് തളികയില്‍ ജോലി കൊടുത്ത് മുഖ്യമന്ത്രിയുടെ ഓഫീസിനകത്തും സെക്രട്ടറിയേറ്റിനകത്തും കയറാന്‍ കഴിയുന്ന സ്വാധീനം ഉണ്ടാക്കി കൊടുത്തത് പ്രതിപക്ഷമല്ല. സ്വപ്ന സുരേഷിനെ ജോലിക്കെടുക്കണമെന്ന് കണ്‍സല്‍ട്ടന്‍സിക്ക് നിര്‍ദേശം കൊടുത്തത് എം. ശിവശങ്കരനാണ്. ഫ്‌ലാറ്റ് ലഭിച്ചതും സ്‌പേസ് പാര്‍ക്കില്‍ നിയമനം ലഭിച്ചതുമെല്ലാം ശിവശങ്കരന്‍ വഴിയാണ്. ഇതേ ശിവശങ്കരനൊപ്പം തന്നെയാണ് സ്വപ്‌ന യുഎഇയില്‍ സന്ദര്‍ശനം നടത്തിയതും അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് അവര്‍ക്ക് ലഭിക്കുന്ന അഴിമതി പണം അതാത് സ്ഥലങ്ങളില്‍ നിക്ഷേപിക്കുന്നതും. ആ ശിവശങ്കരന് ഒരേയൊരു ഗോഡ്ഫാദറേയുള്ളൂ, അത് കേരള മുഖ്യമന്ത്രിയാണെന്നും ഷാഫി ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com