തിരുവനന്തപുരം : പ്രത്യേക നിയമസഭ സമ്മേളനത്തില്‍ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും മുതിര്‍ന്ന കേരള കോണ്‍ഗ്രസ് നേതാവ് സി എഫ് തോമസും പങ്കെടുക്കില്ല. അനാരോഗ്യത്തെ തുടര്‍ന്നാണ് ഇരുവരും സഭയില്‍ എത്താത്തത്. ഇരുവരും ചികില്‍സയെത്തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലാണ്.
അതേസമയം നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി എംഎല്‍എമാര്‍ക്ക് കോവിഡ് ടെസ്റ്റായ ആന്റിജന്‍ പരിശോധന തുടങ്ങി. എംഎല്‍എ ഹോസ്റ്റലില്‍ വെച്ചാണ് പരിശോധന നടത്തുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ സാമൂഹിക അകലം ഉറപ്പാക്കുക ലക്ഷ്യമിട്ട് എംഎല്‍എമാരുടെ ഇരിപ്പിടത്തില്‍ മാറ്റം വരുത്തും.
രാവിലെ 9 മണിക്ക് ധനകാര്യബിൽ അവതരണത്തിന് ശേഷം 10 മണിയോടെയാകും അവിശ്വാസപ്രമേയ ചർച്ച ആരംഭിക്കുക. കോൺഗ്രസ് എംഎൽഎ വി ഡി സതീശൻ അവതരിപ്പിക്കുന്ന പ്രമേയത്തിന്മേൽ അഞ്ച് മണിക്കൂറാണ് ചർച്ച നിശ്ചയിച്ചിരിക്കുന്നത്. വിമര്‍ശനങ്ങളുടെ കുന്തമുന നീളുക മുഖ്യമന്ത്രിയിലേക്കാണെങ്കിലും മന്ത്രി കെ ടി ജലീൽ, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ എന്നിവരെയും കടന്നാക്രമിക്കാനാണ് പ്രതിപക്ഷ തീരുമാനം.
നിലവിലെ അംഗബലം അനുസരിച്ച് സർക്കാരിന് വ്യക്തമായ ഭൂരിപക്ഷമുണ്ട്. ഇതുപ്രകാരം യുഡിഎഫ് പ്രമേയത്തെ എല്‍ഡിഎഫിന് തോല്‍പ്പിക്കാനാകും. അതേസമയം ചര്‍ച്ചയിലെ വാദപ്രതിവാദങ്ങള്‍ വരുംദിവസങ്ങളിൽ സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായകമാകും. യുഡിഎഫിനും അവിശ്വാസപ്രമേയ വോട്ടെടുപ്പ് നിർണായകമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ