കോവിഡ് കാലത്ത് ശശി തരൂരിനെ തിരുവനന്തപുരത്ത് കണ്ടിട്ടില്ല; വിമര്‍ശനവുമായി മുല്ലപ്പളളി

നേതൃമാറ്റവുമായി ബന്ധപ്പെട്ട് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് 23 നേതാക്കള്‍ കത്തയച്ച വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിയെ വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍
കോവിഡ് കാലത്ത് ശശി തരൂരിനെ തിരുവനന്തപുരത്ത് കണ്ടിട്ടില്ല; വിമര്‍ശനവുമായി മുല്ലപ്പളളി

തിരുവനന്തപുരം: നേതൃമാറ്റവുമായി ബന്ധപ്പെട്ട് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് 23 നേതാക്കള്‍ കത്തയച്ച വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിയെ വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍. പരസ്യപ്രസ്താവന നടത്തുന്നത് അച്ചടക്ക ലംഘനമാണ്. അഭിപ്രായം പാര്‍ട്ടി വേദികളില്‍ പറയാന്‍ തയ്യാറാവണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പരസ്യപ്രസ്താവന നടത്തുന്നത് പാര്‍ട്ടിക്ക് ഭൂഷണമല്ല. പ്രവര്‍ത്തക സമിതിയോഗവും അത് തന്നെയാണ് പറഞ്ഞത്. പറയാനുളള കാര്യങ്ങള്‍ പാര്‍ട്ടി വേദികളില്‍ പറയണം. ഉള്‍പാര്‍ട്ടി ജനാധിപത്യം അനുവദിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസിന്റേതെന്നും മുല്ലപ്പളളി രാമചന്ദ്രന്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ പ്രമുഖ നേതാക്കളുമായി അടുത്ത ബന്ധമുളളയാളാണ് ശശി തരൂര്‍. എപ്പോള്‍ കാണണമെന്ന് പറഞ്ഞാലും ശശി തരൂരിന് അതിന് അവസരം നല്‍കുന്ന നിലപാടാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും സ്വീകരിക്കാറെന്നും മുല്ലപ്പളളി പറഞ്ഞു.

കഴിഞ്ഞ കുറെ നാളുകളായി ശശി തരൂര്‍ ഡല്‍ഹിയില്‍ തന്നെയാണ്. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം അദ്ദേഹത്തെ തിരുവനന്തപുരത്ത് ആരും തന്നെ കണ്ടിട്ടില്ല.ഡല്‍ഹിയില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ സായാഹ്ന യോഗങ്ങളും ഡിന്നറുകളും നടക്കാറുണ്ട്. സായാഹ്ന ഡിന്നറുകളില്‍ പങ്കെടുക്കുന്ന ശീലം തനിക്ക് ഇല്ലെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി മുല്ലപ്പളളി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com