തിരുവനന്തപുരം: പമ്പാ നദിയിൽ നിന്നുള്ള മണലെടുപ്പിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച ഹർജി പരിഗണിച്ചാണ് തിരുവനന്തപുരം വിജിലൻസ് കോടതിയുടെ ഉത്തരവ്. സർക്കാർ വിജിലൻസ് അന്വേഷണത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്നാണ് പ്രതിപക്ഷനേതാവ് കോടതിയെ സമീപിച്ചത്.
2018 ലെ പ്രളയത്തിൽ പമ്പ ത്രിവേണിയിൽ അടിഞ്ഞു കൂടിയ 90,000 ഘനമീറ്റർ മണൽ നിയമം ലംഘിച്ച് നീക്കുന്നതിന് ജില്ലാ കളക്ടർ അനുമതി നൽകി എന്നതാണ് കേസ്. പമ്പ മണലെടുപ്പിൽ ഗൂഢാലോചനയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നേരത്തെ പ്രതിപക്ഷ നേതാവ് നേതാവ് വിജിലൻസിന് കത്തയച്ചിരുന്നു. എന്നാൽ ഈ ആവശ്യം സർക്കാർ തള്ളുകയായിരുന്നു. ഇതേത്തുടർന്നാണ് രമേശ് ചെന്നിത്തല വിജിലൻസ് കോടതിയെ സമീപിച്ചത്.
പ്രളയത്തെത്തുടർന്ന് അടിഞ്ഞുകൂടിയ പമ്പയിലെ മണ്ണ് ക്ലേയ്സ് ആൻഡ് സെറാമിക്സ് എന്ന പൊതുമേഖല സ്ഥാപനത്തിന്റെ മറവിൽ സ്വകാര്യ കമ്പനികൾക്ക് വൻതുകയ്ക്ക് മറച്ചുവിൽക്കാൻ ശ്രമിച്ചുവെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. മുൻ ചീഫ് സെക്രട്ടറി, ഡിജിപി എന്നിവർ സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്ടറിൽ പമ്പയിലെത്തിയതും വനംവകുപ്പിന്റെ എതിർപ്പ് മറികടന്ന് മണലെടുപ്പിനുള്ള പത്തനംതിട്ട കളക്ടറുടെ വിവാദ ഉത്തരവിലും പ്രതിപക്ഷം വിമർശനം ഉന്നയിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ