നിയന്ത്രണംവിട്ട് ടിപ്പര്‍ ലോറി കനാലില്‍ തലകുത്തി വീണ് മുങ്ങി, കാബിനില്‍ കുടുങ്ങി രണ്ടു തൊഴിലാളികള്‍; ബൈക്കില്‍ നിന്ന് എടുത്തുചാടി അധ്യാപകന്‍

എറണാകുളം ജില്ലയിലെ കാഞ്ഞിരമറ്റത്ത് കല്‍ക്കെട്ടിടിഞ്ഞ് കനാലിലേക്ക് വീണ് മുങ്ങിയ ടിപ്പര്‍ ലോറിയില്‍ കുടുങ്ങിയ രണ്ട് ലോഡിങ് തൊഴിലാളികളെ രക്ഷപ്പെടുത്തി കോളേജ് അധ്യാപകന്‍
നിയന്ത്രണംവിട്ട് ടിപ്പര്‍ ലോറി കനാലില്‍ തലകുത്തി വീണ് മുങ്ങി, കാബിനില്‍ കുടുങ്ങി രണ്ടു തൊഴിലാളികള്‍; ബൈക്കില്‍ നിന്ന് എടുത്തുചാടി അധ്യാപകന്‍

കൊച്ചി:  എറണാകുളം ജില്ലയിലെ കാഞ്ഞിരമറ്റത്ത് കല്‍ക്കെട്ടിടിഞ്ഞ് കനാലിലേക്ക് വീണ് മുങ്ങിയ ടിപ്പര്‍ ലോറിയില്‍ കുടുങ്ങിയ രണ്ട് ലോഡിങ് തൊഴിലാളികളെ രക്ഷപ്പെടുത്തി കോളേജ് അധ്യാപകന്‍. കാഞ്ഞിരമറ്റം മില്ലുങ്കല്‍ ടൂറിസം പദ്ധതിയുടെ ഭാഗമായ കനാലിന്റെ കല്‍ക്കെട്ടിടിഞ്ഞാണ് ടിപ്പര്‍ ലോറി വെള്ളത്തിലേക്ക് വീണത്.

അപകടസമയത്ത് മകനുമൊത്ത് ഇതുവഴി ബൈക്കില്‍ വരികയായിരുന്നു കോളേജ് അധ്യാപകന്‍ സുബീഷ്. സംഭവം കണ്ട സുബീഷ് ബൈക്ക് നിര്‍ത്തി വെള്ളത്തിലേക്ക് ചാടി വാഹനത്തില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തുകയായിരുന്നു. മറ്റൊരു ടിപ്പര്‍ െ്രെഡവറും സഹായത്തിനെത്തി.

അപകടത്തില്‍ പരിക്കേറ്റ ഐഎന്‍ടിയുസി തൊഴിലാളികളായ കാഞ്ഞിരമറ്റം ഷാപ്പുപറമ്പില്‍ സുരേന്ദ്രന്‍, കുലയറ്റിക്കര മുരയങ്കേരില്‍ അനില്‍കുമാര്‍ എന്നിവരെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മില്ലുങ്കല്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച കല്‍ക്കെട്ടിന്റെ ഉദ്ഘാടനം രണ്ടാഴ്ച മുമ്പാണ് കഴിഞ്ഞത്.

ടിപ്പര്‍ലോറി മില്ലുങ്കല്‍ തോട്ടിലേക്ക് തലകുത്തി വീണ സമയത്ത് മകന്‍ വിനായകുമൊത്ത് അരയന്‍കാവിലേക്ക് പോവുകയായിരുന്നു സുബീഷ്. പൂത്തോട്ട ശാശ്വതികാനന്ദ കോളേജിലെ കംപ്യൂട്ടര്‍ സയന്‍സ് അസിസ്റ്റന്റ് പ്രൊഫസറാണ് പൂത്തോട്ട മാങ്കായില്‍ച്ചിറയില്‍ സുബീഷ്. ടിപ്പറില്‍ ആളുണ്ടെന്നു മനസ്സിലാക്കിയ സുബീഷ്, മകനെ ബൈക്കിനരികില്‍ നിര്‍ത്തി, വെള്ളത്തിലേക്ക് എടുത്തുചാടി.

ഇതിനിടെ ടിപ്പര്‍ െ്രെഡവര്‍ നീന്തി കരയില്‍ക്കയറി. രണ്ടുപേര്‍ കാബിനില്‍ കുടുങ്ങിയിട്ടുണ്ടെന്നു മനസ്സിലാക്കിയ സുബീഷ് അതിനുള്ളില്‍ക്കടന്ന് ഇരുവരെയും പുറത്തെടുത്തു.പുറത്തെടുക്കുമ്പോള്‍ ഇരുവരും അബോധാവസ്ഥയിലായിരുന്നു. അപ്പോഴേക്കും മറ്റു മൂന്നുപേര്‍ കൂടി സുബീഷിനൊപ്പം രക്ഷാ പ്രവര്‍ത്തനത്തിനെത്തി.

ഒരാളെ കരയിലേക്ക് കൊണ്ടുവന്ന ശേഷം രണ്ടാമത്തെയാളെയും കാബിനില്‍നിന്ന് പുറത്തെത്തിച്ചു. തൊഴിലാളികളില്‍ ഒരാള്‍ക്ക് സംഭവസ്ഥലത്തുവെച്ച് ബോധം തെളിഞ്ഞു. മറ്റെയാള്‍ അബോധാവസ്ഥയിലായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com