തിരുവനന്തപുരം: ജിഎസ്ടി നഷ്ടപരിഹാരം കേന്ദ്രം നൽകണമെന്നും ഇതു സംബന്ധിച്ച് കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച നിർദേശങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജിഎസ്ടി നഷ്ടപരിഹാരം പൂർണ്ണമായും കേന്ദ്രം നൽകിയേ മതിയാകൂ എന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ജിഎസ്ടി നഷ്ടപരിഹാരത്തെ രണ്ടായി കാണുന്നത് നിയമപരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജിഎസ്ടി നഷ്ടപരിഹാരത്തെ കോവിഡ് മൂലമുള്ളത്, സാധാരണരീതിയിലുള്ളത് എന്നിങ്ങനെ വേർതിരിക്കുന്നത് നിയമപരമല്ല. ഇത് ഭരണഘടനാ വിരുദ്ധമാണ്. നഷ്ടപരിഹാരത്തിന് കേന്ദ്രം വായ്പ എടുത്ത് നൽകുകയാണ് വേണ്ടതെന്നും മുഖ്യമന്തി പറഞ്ഞു.
സംസ്ഥാനങ്ങൾ എടുക്കുന്ന വായ്പയ്ക്ക് കേന്ദ്ര സർക്കാരിനേക്കാൾ 1.52 ശതമാനം പലിശ അധികം നൽകേണ്ടതായി വരും. കേന്ദ്ര സർക്കാർ വായ്പ പരിധി എത്ര ശതമാനം ഉയർത്തുമെന്നത് അനിശ്ചിതമാണ്. നഷ്ടപരിഹാരത്തിന് എടുക്കുന്ന വായ്പ പൂർണ്ണമായും ഉൾക്കൊള്ളാൻ വിധം വായ്പ പരിധി ഉയർത്തിയില്ലെങ്കിൽ അത്രയും സാധാരണഗതിയിലുള്ള വായ്പയിൽ നിന്ന് വെട്ടിക്കുറയ്ക്കപ്പെടും.ഒരോ സംസ്ഥാനത്തിനുമുള്ള നഷ്ടപരിഹാരത്തിൽ വലിയ ഏറ്റകുറച്ചിലുകളുണ്ട്. അതനുസരിച്ച് ഓരോ സംസ്ഥാനത്തിനും അനുവദിക്കുന്ന ധനകമ്മിയിലെ ഇളവ് വ്യത്യസ്തവുമായിരിക്കും. ഇങ്ങനെ മാറ്റുന്നതിന് പ്രായോഗികമായ ബുദ്ധിമുട്ടുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ