പാര്‍ട്ടി വേദിയില്‍ പറഞ്ഞാല്‍ മതി; കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്നവരാരും പരസ്യപ്രസ്താവന നടത്തരുതെന്ന് മുല്ലപ്പള്ളി

കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട കത്ത് വിവാദത്തില്‍ പരസ്യപ്രസ്താവന വിലക്കി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
പാര്‍ട്ടി വേദിയില്‍ പറഞ്ഞാല്‍ മതി; കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്നവരാരും പരസ്യപ്രസ്താവന നടത്തരുതെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട കത്ത് വിവാദത്തില്‍ പരസ്യപ്രസ്താവന വിലക്കി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്ഥിരം പ്രസിഡന്റ് വേണമെന്ന് ആവശ്യപ്പെട്ട കത്തില്‍ ഒപ്പുവച്ച ശശി തരൂരിന് എതിരെ കൊടിക്കുന്നില്‍ സുരേഷ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പരസ്യമായി രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെ കെ എസ് ശബരിനാഥന്‍ ഉള്‍പ്പെടെയുള്ള ചില നേതാക്കള്‍ തരൂരിനെ പിന്തുണച്ചും രംഗത്തെത്തി. ഇതിന് പിന്നാലെയാണ് സംഘടനാ കാര്യങ്ങളില്‍ പരസ്യ പ്രസ്താവന വേണ്ടെന്ന് വ്യക്തമാക്കി മുല്ലപ്പള്ളി രംഗത്തെത്തിയത്. 

'സംഘടനാപരമായ കാര്യങ്ങളില്‍ പരസ്യപ്രസ്താവന നടത്തരുതെന്ന എഐസിസിയുടെ നിര്‍ദ്ദേശം എല്ലാവരും പാലിക്കണം.ഉള്‍പ്പാര്‍ട്ടി ജനാധിപത്യം പൂര്‍ണ്ണമായും അനുവദിക്കുന്ന പ്രസ്ഥാനം എന്ന നിലയില്‍ പാര്‍ട്ടി വേദികളില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരാരും പരസ്യപ്രസ്താവന നടത്തരുത്' മുല്ലപ്പള്ളി ആവശ്യപ്പെട്ടു. 

ശശി തരൂര്‍ പാര്‍ലമെന്റംഗം എന്ന നിലയില്‍ പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കണം. അല്ലാതെ വിശ്വപൗരനായത് കൊണ്ട് എന്തും പറയാം എന്ന് ചിന്തിക്കുന്നത് ശരിയല്ല എന്നായിരുന്നു കൊടിക്കുന്നില്‍ സുരേഷിന്റെ പ്രതികരണം. ശശി തരൂര്‍ ഗസ്റ്റ് ആര്‍ട്ടിസ്റ്റാണെന്നും കൊടിക്കുന്നില്‍ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.

പാര്‍ട്ടിയുടെ അതിര്‍വരമ്പുകള്‍ക്കുളളില്‍ നിന്ന് പാര്‍ട്ടി പ്രവര്‍ത്തനമോ പാര്‍ലമെന്ററി പ്രവര്‍ത്തനമോ മനസിലാക്കാന്‍ ശശി തരൂരിന് സാധിച്ചിട്ടില്ല. അതുകൊണ്ടാണ് അദ്ദേഹത്തിന് ഒരു എടുത്തുചാട്ടം. അദ്ദേഹം വിശ്വപൗരനായിരിക്കാം. വലിയ അറിവും പാണ്ഡിത്യവുമുളള ആളുമായിരിക്കാം. എന്നാല്‍ രാഷ്ട്രീയമായ പക്വത അദ്ദേഹത്തിന് ഇല്ലെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com