അനു മുഖ്യമന്ത്രിയുടേയും പിഎസ്‌സി ചെയര്‍മാന്റെയും ധാര്‍ഷ്ട്യത്തിന്റെ ഇര: ഷാഫി പറമ്പില്‍

സര്‍ക്കാരും പിഎസ്‌സിയുമാണ് ജോലി ലഭിക്കാത്തതിന്റെ മനോവിഷമത്തില്‍ തിരുവനന്തപുരം സ്വദേശി അനു ആത്മഹത്യ ചെയ്തതിന്റെ ഉത്തരവാദികളെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍
അനു മുഖ്യമന്ത്രിയുടേയും പിഎസ്‌സി ചെയര്‍മാന്റെയും ധാര്‍ഷ്ട്യത്തിന്റെ ഇര: ഷാഫി പറമ്പില്‍

തിരുവനന്തപുരം: സര്‍ക്കാരും പിഎസ്‌സിയുമാണ് ജോലി ലഭിക്കാത്തതിന്റെ മനോവിഷമത്തില്‍ തിരുവനന്തപുരം സ്വദേശി അനു ആത്മഹത്യ ചെയ്തതിന്റെ ഉത്തരവാദികളെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. കേരളം മുഴുവന്‍ അതിശക്തമായ പ്രതിഷേധ സമരങ്ങളുമായി, അനുവിനു നീതി തേടി യൂത്ത് കോണ്‍ഗ്രസ്സ് ഉണ്ടാകുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

ബക്കറ്റില്‍ തൊഴില്‍ എടുത്ത് വെച്ചിട്ടില്ലായെന്ന് പറഞ്ഞ് ചെറുപ്പക്കാരെ വെല്ലുവിളിച്ചും അധിക്ഷേപിച്ചും, അവരെ ഒരു മുഴം കയറെടുക്കേണ്ടുന്ന സാഹചര്യം സൃഷ്ടിച്ച സര്‍ക്കാരും പിഎസ്‌സിയും തന്നെയാണ് അനുവിന്റെ മരണത്തിനുത്തരവാദി. കഷ്ടപ്പെട്ട് പഠിച്ച് മെയിന്‍ ലിസ്റ്റില്‍ 77-ാമത് റാങ്കുകാരാനായി എത്തിയ ചെറുപ്പക്കാരന്‍ സര്‍ക്കാരിന്റെ നിഷേധാത്മക സമീപനത്തിന്റെ പേരില്‍ മാത്രമാണ് ജീവനൊടുക്കേണ്ടി വന്നത്. മുഖ്യമന്ത്രിയുടേയും പിഎസ്‌സി ചെയര്‍മാന്റെയും ധാര്‍ഷ്ട്യത്തിന്റെ ഇരയാണ് അനു.

സിവില്‍ എക്‌സൈസ് ഓഫീസറുടെ റാങ്ക് പട്ടികയിലേക്ക് ഈ ചെറുപ്പക്കാരന്‍ കുറുക്കുവഴിയിലൂടെയും പിന്‍വാതിലിലൂടെയും കടന്നുവന്നതല്ല. പഠിച്ചു പാസായി കഷ്ടപ്പെട്ട് അധ്വാനിച്ചു കടന്നുകയറിയതാണ്. ആ ചെറുപ്പക്കാരനെ മരണത്തിലേക്ക് തള്ളിവിട്ടതിന്റെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടുപ്രതി പിഎസ്‌സി ചെയര്‍മാനുമാണ്. 

റാങ്ക് ലിസ്റ്റ് നീട്ടി നല്‍കണമെന്ന് കേരളത്തിലെ മാധ്യമങ്ങളടക്കം നിരന്തരം ആവശ്യപ്പെട്ടതാണ്. എന്നാല്‍ ധിക്കാരമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. റാങ്ക് ലിസ്റ്റിന് കുറച്ചുകൂടി കാലാവധി നല്‍കിയിരുന്നെങ്കില്‍ ആത്മഹത്യ ചെയ്ത അനു ഉള്‍പ്പടെയുള്ള നിരവധി ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ലഭിച്ചേനെ. 

ലിസ്റ്റ് നീട്ടിനല്‍കാന്‍ തയ്യാറാകാത്തതിന്റെ പിന്നില്‍ എന്താണ് കാരണം. മറ്റൊരു ലിസ്റ്റ് തയ്യാറായിട്ടുണ്ടെങ്കില്‍ അത് മനസ്സിലാക്കാം. എന്നാല്‍ അങ്ങനെയൊന്നില്ലായിരുന്നു. 400 ഓളം ഒഴിവുകള്‍ ഈ പോസ്റ്റില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് പറയുന്നത്. നാലോ അഞ്ചോ സ്ഥാനത്തിന് ജോലി നഷ്ടമായി മനസ്സ് വേദനിച്ചുകൊണ്ടിരിക്കുന്ന ചെറുപ്പക്കാരെ ആശ്വസിപ്പിക്കുന്നതിന് പകരം ഇവിടെ ബക്കറ്റില്‍ ജോലി എടുത്ത് വെച്ചിട്ടുണ്ടോയെന്നാണ് പിഎസ്‌സി ചെയര്‍മാന്‍ ചോദിച്ചത്.സ്വപ്‌ന സുരേഷിന് ഏത് ബക്കറ്റില്‍ നിന്നാണ് സര്‍ക്കാര്‍ ജോലി എടുത്ത് നല്‍കിയതെന്ന് പറയണമെന്നും ഷാഫി പറമ്പില്‍ വിമര്‍ശിച്ചു.

ജോലി ചോദിച്ചു പിഎസ്‌സി റാങ്ക് ലിസ്റ്റുള്ളവര്‍ക്ക് സാമൂഹിക മാധ്യമങ്ങളില്‍ ഒന്ന് പ്രതിഷേധിക്കാന്‍ പോലും സാധ്യമല്ല. അപ്പോള്‍ വിലക്ക് വരികയാണ്. കേരളം ഭരിക്കുന്നത് ഹിറ്റ്‌ലറാണോ. വിമര്‍ശിക്കാന്‍ പാടില്ലെന്ന് പറഞ്ഞ് മൂന്ന് ചെറുപ്പക്കാരെ ഇതിനകം വിലക്കിയെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com