പോപ്പുലർ ഫിനാൻസ് തട്ടിപ്പിന്റെ ബുദ്ധി കേന്ദ്രം ഉടമയുടെ മക്കൾ; വിദേശ രാജ്യങ്ങളിൽ കോടികളുടെ നിക്ഷേപം; ഭൂമി വാങ്ങിക്കൂട്ടി

പോപ്പുലർ ഫിനാൻസ് തട്ടിപ്പിന്റെ ബുദ്ധി കേന്ദ്രം ഉടമയുടെ മക്കൾ; വിദേശ രാജ്യങ്ങളിൽ കോടികളുടെ നിക്ഷേപം; ഭൂമി വാങ്ങിക്കൂട്ടി
പോപ്പുലർ ഫിനാൻസ് തട്ടിപ്പിന്റെ ബുദ്ധി കേന്ദ്രം ഉടമയുടെ മക്കൾ; വിദേശ രാജ്യങ്ങളിൽ കോടികളുടെ നിക്ഷേപം; ഭൂമി വാങ്ങിക്കൂട്ടി

പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പിന് പിന്നിലെ ആസൂത്രകർ ഉടമകളുടെ മക്കളാണെന്ന് പൊലീസ്. പോപ്പുലർ ഫിനാൻസ് എംഡി തോമസ് ഡാനിയേൽ മാനേജിങ് പാർട്ണർ പ്രഭാ തോമസ് എന്നിവരുടെ മക്കളായ റീനു മറിയം തോമസ്, റിയ ആൻ തോമസ് എന്നിവരാണ് തട്ടിപ്പിന് പിന്നിലെ പ്രധാന ആസൂത്രകരെന്ന് പൊലീസ് വ്യക്തമാക്കി. 

നിക്ഷേപകരിൽ നിന്ന് സ്വീകരിച്ച പണം ഇരുവരും ചേർന്ന് വിദേശ രാജ്യങ്ങളിൽ നിക്ഷേപിച്ചതായി പൊലീസ് കണ്ടെത്തി. കേസിൽ അറസ്റ്റിലായ നാല് പേരെയും പത്തനംതിട്ടയിൽ ചോദ്യം ചെയ്തുവരികയാണ്. 2014ൽ രജിസ്റ്റർ ചെയ്ത ഒരു കേസിനെ തുടർന്ന് തോമസ് ഡാനിയേലിനും ഭാര്യയ്ക്കും പണം സ്വീകരിക്കാൻ സാങ്കേതികമായി തടസങ്ങളുണ്ടായിരുന്നു. ഇതോടെയാണ് മക്കളുടെ പേരിലേക്ക് പണം മാറ്റിയത്. 

പിന്നീട് ഇവർ തന്നെ എല്ലാ കാര്യങ്ങൾക്കും ചുക്കാൻ പിടിച്ചു. നിക്ഷേപകരുടെ പണം വക മാറ്റി. ഓസ്ട്രേലിയ അടക്കമുള്ള വിദേശ രാജ്യങ്ങളിൽ കോടിക്കണക്കിന് രൂപ നിക്ഷേപിച്ചു. സമീപകാലത്ത് ആന്ധ്രയിൽ രണ്ട് കോടിയുടെ ഭൂമി വാങ്ങി. പോപ്പുലർ ഫിനാൻസിന്റെ മറവിൽ നിരവധി എൽഎൽപി. കമ്പനികൾ തുടങ്ങി. ഈ കമ്പനികളിലേക്കാണ് ആളുകളെ കബളിപ്പിച്ച് പണം സ്വീകരിച്ചത്. ഇവയിൽ പലതും കടലാസ് കമ്പനികളാണ്.

പോപ്പുലർ ഫിനാൻസിൽ രണ്ടായിരം കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ. നിക്ഷേപകർ പരാതിയുമായി രംഗത്തു വന്നതോടെ തോമസ് ഡാനിയേലും പ്രഭയും മുങ്ങിയിരുന്നു. തോമസിന്റെ രണ്ട് മക്കളെ വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഡൽഹി വിമാനത്താവളത്തിൽ നിന്ന് പിടികൂടി. പിന്നാലെ തോമസ് ഡാനിയേലിനെയും ഭാര്യയെയും ചങ്ങനാശ്ശേരിയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com