സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം വരുന്ന നാലുമാസം കൂടി, നൂറ് ദിവസത്തിനുളളില്‍ നൂറ് പദ്ധതികള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി 

വരുന്ന നാലുമാസം കൂടി ഈ മാസത്തെ പോലെ റേഷന്‍ കടകള്‍ വഴി സൗജന്യ ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം വരുന്ന നാലുമാസം കൂടി, നൂറ് ദിവസത്തിനുളളില്‍ നൂറ് പദ്ധതികള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി 

തിരുവനന്തപുരം: അടുത്ത നൂറ് ദിവസത്തിനുള്ളില്‍ നൂറ് പദ്ധതികള്‍ പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്ക് സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡിനെ പ്രതിരോധിച്ച് ജീവിതം നാം മുന്നോട്ടുകൊണ്ടുപോവുകയാണെന്നും സമൂഹത്തിലും സമ്പത്തിലും പകര്‍ച്ചവ്യാധി ഗൗരവമായ  തകര്‍ച്ച സൃഷ്ടിച്ചുവെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

 നവകേരളത്തിനുള്ള പ്രവര്‍ത്തനം മുന്നേറുമ്പോഴാണ് മഹാവ്യാധി നേരിട്ടത്. അതിനുമുമ്പ് പ്രകൃതി ദുരന്തവും നേരിട്ടു. അതുമൂലം വേഗം കുറഞ്ഞ പ്രവര്‍ത്തനങ്ങള്‍ ഉല്‍സാഹത്തോടെ മുന്നോട്ട് കൊണ്ടുപോകണം. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അവധി ഇല്ല. ഇനിയുള്ള ദിവസത്തിലും കോവിഡ് ശക്തമായി തുടരുമെന്നതിനാല്‍ സാധാരണക്കാര്‍ക്ക് നേരിട്ട് തന്നെ പരമാവധി സമാശ്വാസ നടപടികള്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. കേരളത്തില്‍ ഒരാളും പട്ടിണി കിടക്കാന്‍ പാടില്ല.   88 ലക്ഷം കുടുംബങ്ങള്‍ക്ക് ഇപ്പോള്‍ ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുന്നു.

 ഭക്ഷ്യ കിറ്റ് അടുത്ത 4 മാസം റേഷന്‍ കട വഴി ഇപ്പോഴത്തേത് പോലെ തുടരും. യുഡിഎഫ് ഭരണമൊഴിയുമ്പോള്‍ 35 ലക്ഷം പേര്‍ക്ക് 600 രൂപ നിരക്കിലായിരുന്നു പെന്‍ഷന്‍. അതും കൃത്യമായി നല്‍കിയില്ല. സാമൂഹ്യക്ഷേമ പെന്‍ഷന്‍ 600 രൂപയില്‍ നിന്നും 1000 ആയി. പിന്നീട് 1200, 1300 ആയും ഈ സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. 35 ലക്ഷം എന്നത് 58 ലക്ഷമായി ഈ സര്‍ക്കാരിന്റെ കാലത്ത് വര്‍ധിച്ചു.

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ 100 രൂപ വിതം വര്‍ധിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പെന്‍ഷന്‍ മാസം തോറും വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം അര ലക്ഷമായി ഉയര്‍ത്തും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ആശുപത്രിയുടെ സമ്പൂര്‍ണ സൗകര്യമുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യം. വരുന്ന 100 ദിവസത്തില്‍ 153 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്യും.

രാവിലേയും വൈകുന്നേരവും ഇവിടെ ഒപി ഉണ്ടാകും. 10 പുതിയ ഡയാലിസിസ് കേന്ദ്രം, 9 സ്‌കാനിംഗ് കേന്ദ്രം, 3 പുതിയ കാത്ത് ലാബുകള്‍, 2 ആധുനിക ക്യാന്‍സര്‍ ചികിത്സാ സംവിധാനം എന്നിവ പൂര്‍ത്തീകരിക്കും. 2021 ജനവരിയില്‍ വിദ്യാലയങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. 250 പുതിയ സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിക്കും.

 സ്‌കൂള്‍ തുറക്കുമ്പോള്‍ 11,400 ഹൈടെക് കമ്പ്യൂട്ടര്‍ ലാബ് സജീകരിക്കും. സംസ്ഥാനത്തെ സര്‍ക്കാര്‍ എയിഡഡ് കോളേജില്‍  150 പുതിയ കോഴ്‌സ് അനുവദിക്കും. ആദ്യത്തെ 100 കോഴ്‌സ് സെപ്തംബര്‍  15 നകം പ്രഖ്യാപിക്കും. നവീകരിച്ച് 10 ഐടിഐകള്‍ ഉദ്ഘാടനം ചെയ്യും. ഈ സര്‍ക്കാര്‍ 4 വര്‍ഷം കൊണ്ട് 1,41,615 പേര്‍ക്ക് തൊഴില്‍ നല്‍കി. പൊതുമേഖല സ്ഥാപനങ്ങളുടെ കണക്ക് ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല.

100 ദിവസത്തിനുള്ളില്‍ കോളേജ്, ഹയര്‍ സെക്കന്ററി മേഖലകളില്‍ 1000 തസ്തിക സൃഷ്ടിക്കും. 15000 നവ സംരംഭത്തിലൂടെ 50000 പേര്‍ക്ക് കാര്‍ഷികേതര മേഖലയില്‍ തൊഴില്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com