തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ഡിവൈഎഫ്ഐ പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചത് ഐഎൻടിയുസിയുടെ പ്രാദേശിക നേതാക്കളെന്ന് സൂചന. ഐഎൻടിയുസി പ്രവർത്തകരായ ഉണ്ണിയും സഹോദരൻ സനലും ചേർന്നാണ് പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
അന്വേഷണം തങ്ങളിലേക്ക് എത്തും എന്നറിഞ്ഞതോടെ ഉണ്ണിയും സനലും ഒളിവിൽ പോയിരിക്കുകയാണ്. ഇരുവരും നേരത്തെയും നിരവധി കേസുകളിൽ പ്രതികളായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇന്നലെ ഇരട്ടക്കൊലപാതകത്തിന് ശേഷം പ്രതികളെ ഇവർ ഒളിവിൽ താമസിപ്പിക്കുകയായിരുന്നു. കൊലപാതകത്തിന്റെ ആസൂത്രണത്തിലും ഇരുവർക്കും പങ്കുള്ളതായി റിപ്പോർട്ടുകൾ പറയുന്നു.
വെഞ്ഞാറമൂട് തേമ്പാൻമൂട് ജംജംഗ്ഷനിൽ രാത്രി 12 ഓടെയാണ് രണ്ട് ഡിവൈഎഫ്ഐ നേതാക്കളെ വെട്ടിക്കൊന്നത്. വെമ്പായം തേവലക്കാട് ഒഴിവുപാറ മിഥിലാജ് (32), തേമ്പാൻമൂട് കലുങ്കിൻമുഖം സ്വദേശി ഹക്ക് മുഹമ്മദ് (28) എന്നിവരാണ് മരിച്ചത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന ഷഹിൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വാഹനം തടഞ്ഞുനിർത്തി ഇവരെ ആക്രമിക്കുകയായിരുന്നു.
ബൈക്കിൽ പോവുകയായിരുന്ന മൂവരെയും മാരകായുധങ്ങളുമായി എത്തിയ ഒരു സംഘം ആക്രമിക്കുകയായിരുന്നു. മിഥിലാജും ഹക്കും വെട്ടേറ്റ് നിലത്തു വീണു. ഷഹിൻ ഓടി രക്ഷപ്പെട്ടു. ഗുരുതരമായി വെട്ടേറ്റ മിഥിലാജ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. പരുക്കേറ്റ ഹക്കിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ