തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ഇന്ന് നോട്ടീസ് നൽകും. വ്യാഴാഴ്ചയോ വെളളിയാഴ്ചയോ രവീന്ദ്രനെ ചോദ്യം ചെയ്യാനാണ് നീക്കം. ഇത് മൂന്നാം തവണയാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രവീന്ദ്രന് നോട്ടീസ് നൽകുന്നത്.
ആദ്യ തവണ കോവിഡ് ബാധിച്ചതിനെ തുടർന്ന് ചോദ്യം ചെയ്യൽ നടന്നില്ല. രണ്ടാമതും നോട്ടീസ് നൽകിയപ്പോൾ കോവിഡിനെ തുടർന്നുള്ള ബുദ്ധിമുട്ടുകളുടെ പേരു പറഞ്ഞ് ആശുപത്രിയിൽ അഡ്മിറ്റാകുകയായിരുന്നു. രവീന്ദ്രൻ മെഡിക്കൽ കോളജിൽ ചികിൽസ തേടിയ സാഹചര്യത്തിൽ, രവീന്ദ്രന് ബിനാമി ഇടപാടുകളുണ്ടെന്ന് സംശയിക്കുന്ന കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു.
നേരത്തെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് മാത്രമല്ല മറ്റു ചിലർക്കുകൂടി കളളക്കടത്തിനെപ്പറ്റി അറിയാമായിരുന്നെന്ന് സ്വപ്ന സുരേഷ് മൊഴി നൽകിയതായി ഇഡി കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് ഇഡി ശ്രമിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ