കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ കെ ബി ഗണേഷ് കുമാർ എം എൽഎയുടെ മുൻ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പ്രസ്താവിക്കും. ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധിപറയുക.
ഇന്നലെ ജാമ്യാപേക്ഷയിൽ വിശദമായ വാദം കേട്ടിരുന്നു. തുടർന്ന് വിധി പ്രസ്താവം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ കെട്ടിച്ചമച്ച കേസാണിതെന്നും നാല് ദിവസം പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തെന്നും പ്രതിഭാഗം വാദിച്ചു. റിമാൻഡ് നീട്ടരുതെന്നും പ്രതിഭാഗം അഭിഭാഷകൻ ആവശ്യപ്പെട്ടു.
എന്നാൽ ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാനും കൂടുതൽ സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. ദിലീപിന് അനുകൂലമായി മൊഴി നൽകാൻ ആവശ്യപ്പെട്ട് ബേക്കൽ സ്വദേശിയായ മാപ്പുസാക്ഷി വിപിൻലാലിനെ ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറിയായ പ്രദീപ് കുമാറിനെ ( പ്രദീപ് കോട്ടാത്തല) പൊലീസ് അറസ്റ്റ് ചെയ്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ