'ആ ഒരു കോടി ശിവശങ്കറിനുള്ള കോഴ, മൂന്നു ലോക്കര്‍ തുറക്കാന്‍ സ്വപ്‌നയ്ക്കു വരുമാനമില്ല' ; ഇഡി ഹൈക്കോടതിയില്‍

സ്വപ്‌നയ്ക്കു മൂന്നു ലോക്കറുകളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനുള്ള വരുമാനം സ്വപനയ്ക്കില്ല. കള്ളപ്പണം സൂക്ഷിക്കാന്‍ വേണ്ടി മാത്രമാണ് ലോക്കര്‍ തുറന്നതെന്ന് ഇഡി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി:  സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ലോക്കറില്‍നിന്നു കണ്ടെത്തിയ ഒരു കോടി രൂപ ശിവശങ്കറിന്റെ കമ്മിഷന്‍ ആണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹൈക്കോടതിയില്‍. ലൈഫ് മിഷന്‍ കരാര്‍ നല്‍കിയതിന് യൂണിടാക് നല്‍കിയ കമ്മിഷന്‍ ആണ് ഇതെന്ന്, ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടു നല്‍കിയ സത്യവാങ്മൂലത്തില്‍ ഇഡി പറയുന്നു.

ലൈഫ് മിഷന്‍ ഇടപാടില്‍ ശിവശങ്കറിനു ലഭിച്ച കോഴയാണ് ലോക്കറിലുള്ളത്. ഇത് വ്യക്തമാക്കി സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. സ്വപ്‌നയ്ക്കു മൂന്നു ലോക്കറുകളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനുള്ള വരുമാനം സ്വപനയ്ക്കില്ല. കള്ളപ്പണം സൂക്ഷിക്കാന്‍ വേണ്ടി മാത്രമാണ് ലോക്കര്‍ തുറന്നതെന്ന് ഇഡി പറഞ്ഞു.

സ്വര്‍ണക്കടത്തിനെ സഹായിക്കുന്നതിന് ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ ഓഫിസിലെ പദവി ദുരുപയോഗം ചെയ്‌തെന്ന് ഇഡി ആരോപിച്ചു. സ്വര്‍ണം അടങ്ങിയ ബാഗേജ് വിട്ടുകിട്ടാന്‍ ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരെ ഇഡി ചോദ്യം ചെയ്തുവരികയാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ ശിവശങ്കറിന്റെ ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു. ഇതു ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിച്ചത്. ഇഡി കള്ളക്കഥകള്‍ മെനയുകയാണെന്നും തനിക്കു സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്നുമാണ് ശിവശങ്കര്‍ ജാമ്യ ഹര്‍ജിയില്‍ പറയുന്നത്. സ്വപ്‌നയുടെ മൊഴിയെ അടിസ്ഥാനമാക്കിയാണ് ഇഡി തന്നെ അറസ്റ്റ് ചെയ്തതെന്നും മൊഴിക്ക് അടിസ്ഥാനമായ തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com