'കയ്യിൽ ലക്ഷങ്ങളുടെ മൊബൈൽ, 50 ലക്ഷത്തിന്റെ ആഡംബര കാർ, മണിമാളിക; ഇവർ കർഷകരല്ല, പണം തട്ടുന്ന ഇടനിലക്കാർ'; കർഷക സമരത്തിനെതിരെ സന്തോഷ് പണ്ഡിറ്റ് 

കേന്ദ്രസർക്കാരിന്റെ കാർഷിക നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുന്ന കർഷകരെ വിമർശിച്ച് നടൻ സന്തോഷ് പണ്ഡിറ്റ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുന്ന കർഷകരെ വിമർശിച്ച് നടൻ സന്തോഷ് പണ്ഡിറ്റ്. കാർഷിക നിയമം മൂലം നഷ്ടം നേരിടുന്നത് ഇടനിലക്കാരാണ്. ഇവർ രാഷ്ട്രീയമായി സ്‌പോൺസർ ചെയ്യുന്ന നാടകമാണ് ഇപ്പോൾ കർഷകരുടെ പേരിൽ ഡൽഹിയിൽ നടക്കുന്നതെന്ന് സന്തോഷ് പണ്ഡിറ്റ് ഫെയ്‌സ്ബുക്കിൽ കുറിച്ചു.

സമരത്തിൽ പങ്കെടുക്കുന്ന ഭൂരിഭാഗം പേരുടെ കൈയിലും ഒരു ലക്ഷത്തിന്റെ രണ്ടു മൊബൈൽ ഫോണും 50 ലക്ഷത്തിന്റെ ആഡംബരകാറുമുണ്ട്.
പലരും മണിമാളികയിൽ ജീവിക്കുന്ന കോടീശ്വരന്മാരാണ്. ഇവരാണോ ഇന്ത്യയിലെ ദരിദ്ര കർഷകർ?. ഇവർ കർഷകരല്ല, പണം തട്ടുന്ന ഇടനിലക്കാരാണ്. കർഷക സമരത്തെ കുറിച്ചുള്ള തന്റെ നിരീക്ഷണം എന്ന് പറഞ്ഞ് കൊണ്ടാണ് സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ്.സമരം ചെയ്യുന്ന കർഷകർ ഖാലിസ്ഥാൻ വാദികളാണെന്ന ഹരിയാന മുഖ്യമന്ത്രിയുടെ വാദവും പണ്ഡിറ്റ് ഉയർത്തിപ്പിടിച്ചിട്ടുണ്ട്.

കുറിപ്പ്:


‘അതിരു കാക്കുന്ന ജവാന്മാരുടെ ചോരയോടൊപ്പം, കതിര് കാക്കുന്ന കർഷകന്റെ നീരും കൂടിയാണ് ഈ രാജ്യത്തിന്റെ നട്ടെല്ല്...പഞ്ചാബ് സംസ്ഥാനത്തെ ചില കർഷകർ ഡൽഹിയിൽ നടത്തുന്ന കർഷക സമരത്തെ കുറിച്ചുള്ള എന്റെ കുഞ്ഞു നിരീക്ഷമാണേ..’

‘2020 ലെ കാർഷിക ബില്ല് യഥാർത്ഥത്തില് കർഷകരുടെ ഉന്നമനത്തിന് വേണ്ടിയാണ് കൊണ്ടു വന്നത്. ഇടനിലക്കാർ ഇല്ലാതെ കർഷകർക്ക് സാധനങ്ങള് വിൽക്കാം എന്നതാണ് ഗുണം. നിലവിൽ ഓരോ സംസ്ഥാനത്തും ഇടനിലക്കാർക്ക് തന്നെ അവര് പറയുന്ന ചെറിയ തുകക്ക് കഷ്ടപ്പെട്ട് വിളവെടുത്ത കർഷകന് ഉല്പന്നം കൊടുക്കേണ്ട ഗതികേടാണ് ഉണ്ടായിരുന്നത്. മറ്റു സംസ്ഥാനങ്ങളിൽ പോയ് വലിയ വിലക്ക് ഉല്പന്നങ്ങൾ വിൽക്കുവാൻ ഇതുവരെ നിരോധനം ആയിരുന്നു. പക്ഷേ ആ നിരോധനം ഈ ബില്ല് എടുത്തു കളഞ്ഞു. ഇതിലൂടെ കർഷകരുടെ വരുമാനം വർദ്ധിക്കുകയും, modern technology ഉപയോഗിച്ച് കൂടുതല് ലാഭം ഉണ്ടാക്കുകയും ചെയ്യാം.

‘ഈ ബില്ലിൽ നഷ്ടം വരുന്നത് ഇടനിലക്കാർക്ക് മാത്രമാണ്. അതിനാൽ രാഷ്ട്രീയമായ് അവർ സ്പോൺസർ ചെയ്യുന്ന നാടകമാണ് കർഷകരുടെ പേരിൽ ഇപ്പോൾ ‍ഡൽഹിയിൽ നടക്കുന്നത്. സമരത്തിനുപങ്കെടുക്കുന്ന ഭൂരിഭാഗം പേരുടേയും കൈയ്യിൽ 1 ലക്ഷത്തിന്റെ രണ്ടു മൊബൈലും, 50 ലക്ഷത്തിന്റെ ആഡംബര കാറും ഒക്കെ ആയാണ് സമരത്തിന് വന്നത്. പലരും മണിമാളികയിൽ ജീവിക്കുന്ന കോടീശ്വരന്മാരാണ്. ഇവരാണോ ഇന്ത്യയിലെ ദരിദ്ര കർഷകർ. ഇവർ കർഷകരല്ല, പണം തട്ടുന്ന ഇടനിലക്കാരാണ്. (പഞ്ചാബിൽ മാത്രമേ കർഷകർ ഉള്ളൂ എന്നറിഞ്ഞതിൽ സന്തോഷം)

എന്തുകൊണ്ടാണ് പഞ്ചാബിലെ മാത്രം ചില കർഷകർ ഈ സമരത്തില് പങ്കെടുക്കുന്നത് ? കേരളം അടക്കം, ബംഗാളും, ബീഹാറും, തമിഴ്നാട് അടക്കം ഏതെങ്കിലും സംസ്ഥാനത്തിലെ കർഷകർ ഈ ബില്ലിനെതിരെ ബഹളം വെച്ചത് നിങ്ങള് കേട്ടിട്ടുണ്ടോ ? ഇല്ല. കാരണം അവർക്കറിയാം, ഈ ബില്ല് അവരുടെ നന്മക്ക് വേണ്ടി ആണെന്ന്.

എന്നാൽ ചില മാധ്യമങ്ങളിലേയും, ചാനലുകളിലേയും രാഷ്ട്രീയ പ്രേരിതമായ നുണ പ്രചരണങ്ങൾ വിശ്വസിച്ച് തെറ്റിദ്ധരിച്ച ചില പാവം കർഷകർ ഈ സമരത്തിൽ ചിലപ്പോൾ പോയിട്ടുണ്ടാകും. അത്രതന്നെ..

യഥാർഥ കർഷകർ അല്ല ഇവർ. ധനികരായ ഇടനിലക്കാർ, പലരും ഖാലിസ്ഥാൻ വാദികൾ ഒക്കെയാണ്. പലരും ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ വിളിച്ചിരുന്നു എന്ന് മുഖ്യമന്ത്രി മനോഹർ ഘട്ടർ ജി പറഞ്ഞതായി വാർത്ത കണ്ടു.

പാവപ്പെട്ട കർഷകരെ തെറ്റുദ്ധരിപ്പിച്ച് ഇടനിലക്കാർക്ക് പഴയ പോലെ കർഷകരെ പറ്റിച്ച് കമ്മീഷൻ അടിക്കാൻ പറ്റാത്ത ദേഷ്യമാണ് ഈ സമരത്തിന് പിന്നിലുള്ളത്.വർഷങ്ങൾക്കു മുമ്പ് നന്ദിഗ്രാമിലും ഇങ്ങനെ ഒരു കർഷക സമരമുണ്ടായിരുന്നു ..പലരും കഷ്ടപ്പെട്ട് അടിച്ചൊതുക്കുവാൻ നോക്കിയിരുന്നു. (മറന്നു പോയിട്ടുണ്ടാകും)

പിന്നെ രാജ്യസഭയിൽ പുഷ്പം പോലെ ഈ ബില്ല് എങ്ങനെ പാസായ്? അതിനിടയിൽ ഏതൊക്കെ പാ4ട്ടി എന്തെല്ലാം നാടകങ്ങൾ നടത്തി ?

കർഷകരെ ചൂഷണത്തിൽ നിന്നും മുക്തരാക്കുക എന്നതാണ് പ്രധാനം..അല്ലാതെ ഇടനിലക്കാരന് കർഷകരിൽ നിന്ന് കമ്മീഷൻ കിട്ടാതെ നഷ്ടപ്പെടുമല്ലോ എന്നാലോചിച്ച് മുതലകണ്ണീർ വാർക്കുന്നതില് കാര്യമില്ല. കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാൻ കഴിയണം..

ഇന്ത്യയിലെ ഭൂരിഭാഗം കർഷകരും ഈ ബില്ലിൽ സന്തോഷവാന്മാരാണ്. കർഷകർ കൃഷി ചെയ്യുന്ന തിരക്കിലാണ്. ഇടനിലക്കാരും , ഏജന്റുമാരും സമരം ചെയ്യുന്ന തിരക്കിലും...

(വാൽ കഷ്ണം.. 2005 കാലഘട്ടത്തിലൊക്കെ ഒരു വർഷം 18,000 ത്തോളം കർഷകർ ഇന്ത്യയിൽ ആത്മഹത്യ ചെയ്തിരുന്നു. എന്നാല് 2019 ൽ അത് കുറഞ്ഞ് കുറഞ്ഞ് 10,281 ആത്മഹത്യയായ് കുറഞ്ഞു. അതായത് ഈയിടെയായ് കർഷകർ കൂടുതൽ സന്തോഷവാന്മാരാണ് എന്നർത്ഥം.. ഈ കണക്കിൽ വിശ്വാസ കുറവുള്ളവർ ഗൂഗിൾ തിരഞ്ഞാൽ ഇത് സത്യം ആണെന്ന് മനസ്സിലാകും.. കർഷക ആത്മഹത്യ ലോകം മുഴുവൻ നടക്കുന്നുണ്ട്. 2017 ൽ ലോകത്ത് മൊത്തം 8,17,000 കർഷകർ ആത്മഹത്യ ചെയ്തിട്ടുണ്ട്. ഇതാണ് സത്യം)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com