'രമണ്‍ ശ്രീവാസ്തവയെ വിശ്വസിച്ചവര്‍ക്കെല്ലാം പണികിട്ടിയിട്ടുണ്ട്' ; രാജ്യദ്രോഹി എന്നു വിളിച്ചവര്‍ തന്നെ തലയിലേറ്റി നടക്കുന്നു : കെ മുരളീധരന്‍

ശ്രീവാസ്തവ ഇപ്പോള്‍ പിണറായിയുടെ ഏറ്റവും വലിയ വിശ്വസ്തനായി
'രമണ്‍ ശ്രീവാസ്തവയെ വിശ്വസിച്ചവര്‍ക്കെല്ലാം പണികിട്ടിയിട്ടുണ്ട്' ; രാജ്യദ്രോഹി എന്നു വിളിച്ചവര്‍ തന്നെ തലയിലേറ്റി നടക്കുന്നു : കെ മുരളീധരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയെ വിമര്‍ശിച്ച് കെ മുരളീധരന്‍ രംഗത്ത്. മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്‍ ഉള്‍പ്പെടെ രമണ്‍ ശ്രീവാസ്തവയെ വിശ്വസിച്ചവര്‍ക്കെല്ലാം പണികിട്ടിയിട്ടുണ്ട്. രമണ്‍ ശ്രീവാസ്തവ ഇപ്പോള്‍ മന്ത്രിമാരേക്കാള്‍ ശക്തനായി മാറിയെന്നും മുരളീധരന്‍ പറഞ്ഞു. 

കരുണാകരന്റെ പടിയിറക്കത്തില്‍ പങ്കുവഹിച്ച വ്യക്തിയാണ് ശ്രീവാസ്തവ. രാജ്യദ്രോഹിയെന്ന് വിളിച്ചവര്‍ തന്നെ ഇപ്പോള്‍ ശ്രീവാസ്തവയെ തലയിലേറ്റി നടക്കുകയാണെന്ന് കെ മുരളീധരന്‍ പരിഹസിച്ചു. 

വര്‍ഷങ്ങള്‍ക്ക് മുമ്പ് കരുണാകരന്‍ ഭരിക്കുന്ന സമയത്ത്, പിണറായി വിജയന്‍ എം എല്‍ എയായിരുന്നു. ആ സമയത്താണ് 'ചാരമുഖ്യന്‍ രാജിവയ്ക്കുക, ശ്രീവാസ്തവയെ അറസ്റ്റ് ചെയ്യുക' എന്നുളള മുദ്രാവാക്യം ഉയര്‍ന്നത്. ആ ശ്രീവാസ്തവ ഇപ്പോള്‍ പിണറായിയുടെ ഏറ്റവും വലിയ വിശ്വസ്തനായി. 

ശിവശങ്കറുണ്ടാക്കിയ പരിക്കിനൊപ്പം ശ്രീവാസ്തവ ഉണ്ടാക്കുന്ന പരിക്കുകൂടിയായാല്‍ പിണറായി രാഷ്ട്രീയമായി രക്ഷപ്പെടാത്ത അവസ്ഥയിലേക്ക് എത്തുമെന്നും കെ മുരളീധരന്‍ പറഞ്ഞു. കെഎസ്എഫ്ഇ റെയ്ഡില്‍ രമണ്‍ ശ്രീവാസ്തവയ്ക്ക് പങ്കുണ്ടെന്ന ആരോപണം ഉയരുന്നതിനിടെയാണ് മുരളീധരന്റെ പ്രതികരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com