ഉമ്മന്‍ചാണ്ടി ചൂഷണം ചെയ്ത സ്ഥലവും സമയവും പറയാം; പരസ്യസംവാദത്തിന് വെല്ലുവിളിച്ച് സോളാര്‍ കേസിലെ പരാതിക്കാരി

സോളാര്‍ കേസില്‍ തന്നെ ഏതൊരുവിധത്തിലും ചൂഷണം ചെയ്തിട്ടില്ലെന്ന് തെളിയിക്കാന്‍ അദ്ദേഹത്തിന് കഴിയുമോ?.
ഉമ്മന്‍ചാണ്ടി ചൂഷണം ചെയ്ത സ്ഥലവും സമയവും പറയാം; പരസ്യസംവാദത്തിന് വെല്ലുവിളിച്ച് സോളാര്‍ കേസിലെ പരാതിക്കാരി

പത്തനംതിട്ട: ഉമ്മന്‍ചാണ്ടിക്കെതിരെ ലൈംഗിക ആരോപണം പരാതിക്കാരിയുടെ കത്തില്‍ ഇല്ലായിരുന്നുവെന്നും അദ്ദേഹത്തിന്റെ പേര് പിന്നീട് എഴുതി ചേര്‍ത്തതാണെന്നുമുള്ള ശരണ്യ മനോജിന്റെ ആരോപണം രാഷ്ട്രീയനാടകമെന്ന് സോളാര്‍ കേസിലെ പരാതിക്കാരി. എന്തോ നേടിയെടുക്കാന്‍ വേണ്ടിയാണ് ഈ പ്രസ്താവന. ഉമ്മന്‍ചാണ്ടിയെ പരസ്യമായി വെല്ലുവിളിക്കുന്നുവെന്നും കെസി വേണുഗോപാല്‍, കെപി അനില്‍കുമാര്‍, എപി അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും രഹസ്യമൊഴി നല്‍കിയ ശേഷം പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു.

ശരണ്യമനോജിന്റെ പ്രതികരണം ഞെട്ടിക്കുന്നതായി തോന്നി. ഉമ്മന്‍ചാണ്ടി പറയുന്നു എല്ലാം ദൈവത്തിന്റെ കോടതിയിലാണന്ന്. താന്‍ ഉമ്മന്‍ചാണ്ടിയെ വെല്ലുവിളിക്കുന്നു സോളാര്‍ കേസില്‍ തന്നെ ഏതൊരുവിധത്തിലും ചൂഷണം ചെയ്തിട്ടില്ലെന്ന് തെളിയിക്കാന്‍ അദ്ദേഹത്തിന് കഴിയുമോ?. താന്‍ വെല്ലുവിളിക്കുകയാണ്. നിങ്ങള്‍ സ്ഥലവും തിയ്യതിയും പ്രഖ്യാപിച്ചാല്‍ ഉമ്മന്‍ചാണ്ടിയുമായി പരസ്യസംവാദത്തിന് തയ്യാറാണെന്നും പരാതിക്കാരി പറഞ്ഞു. 

കെസി വേണുഗോപാല്‍, അബ്ദുള്ളക്കുട്ടി ഇവരെല്ലാം സ്ത്രീകളെ എങ്ങനെ ചൂഷണം ചെയ്യാമെന്നാണ് ശ്രമിച്ചിട്ടുള്ളത്. ഇനിയെങ്കിലും നീതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് രഹസ്യമൊഴി നല്‍കിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു. 

സോളാര്‍ കേസിലെ പരാതിക്കാരിയെ കൊണ്ട് നിരന്തരം മൊഴിമാറ്റി പറയിപ്പിച്ചത് ഗണേഷും പിഎയുമാണെന്നായിരുന്നു ശരണ്യ മനോജിന്റെ വെളിപ്പെടുത്തല്‍.  'സോളാര്‍ കേസില്‍ മറ്റു നേതാക്കളും മന്ത്രിമാരും ഇതിലുണ്ടെന്ന് പുറത്തുവരുന്നതിന് മുമ്പ് താനാണ് ഇതിലെ മുഖ്യപ്രതി എന്നറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ എന്നെ രക്ഷിക്കണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഇടപ്പെട്ടിട്ടുണ്ട്. പക്ഷേ ദൈവം പോലും ഒരിക്കലും പൊറുക്കാത്ത കാര്യങ്ങള്‍ പിന്നീട് പരാതിക്കാരിയെക്കൊണ്ട് ഗണേഷ് കുമാര്‍ പറയിപ്പിക്കുകയും എഴുതിക്കുകയും ചെയ്തു. 

ഉമ്മന്‍ചാണ്ടിക്ക് ഈ രഹസ്യങ്ങളെല്ലാം അറിയാം. കരിക്കിന്‍വെള്ളം പോലെ പരിശുദ്ധനായ ഉമ്മന്‍ചാണ്ടിയെ ഡിവൈഎഫ്‌ഐകാര്‍ കല്ലെറിഞ്ഞിട്ടും അദ്ദേഹം അത് പുറത്ത് പറയാന്‍ തയ്യാറായില്ല. ഇതിന്റെ എല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചത് ഗണേഷ് കുമാറാണ്. എന്നെങ്കിലും ഗണേഷിനോട് ദൈവം ചോദിക്കുമെന്നായിരുന്നു ശരണ്യ മനോജിന്റെ വെളിപ്പെടുത്തല്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com