കൊല്ലത്ത് മധ്യവയസ്കൻ കുത്തേറ്റ് മരിച്ചു; രാഷ്ട്രീയ കൊലപാതകമെന്ന് ആരോപണം, ഇന്ന് സിപിഎം ഹർത്താൽ

സംഭവത്തിൽ ഡൽഹി പൊലീസിൽ നിന്ന് വിരമിച്ച അശോകനെ പൊലീസ് കസ്റ്റഡിയിലെടുത്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം: കൊല്ലം മൺറോതുരുത്തിൽ മധ്യവയസ്കൻ കുത്തേറ്റു മരിച്ചു. സിപിഎം പ്രവർത്തകനായ ഹോംസ്റ്റേ ഉടമ മണിലാൽ (ലാൽ-53) ആണ് മരിച്ചത്. നാട്ടുകാരൻ തന്നെയായ അശോകൻ വാക്കുതർക്കത്തിനൊടുവിൽ മണിലാലിനെ കുത്തുകയായിരുന്നു. ഇന്നലെ രാത്രി മൺറോത്തുരുത്ത് കനറാ ബാങ്കിനുസമീപമാണ് കൊലപാതകം നടന്നത്. 

സംഭവത്തിൽ ഡൽഹി പൊലീസിൽ നിന്ന് വിരമിച്ച അശോകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തെരഞ്ഞെടുപ്പ് ശബ്ദപ്രചാരണം അവസാനിച്ചശേഷം നാട്ടുകാർ കൂടിനിന്ന് രാഷ്ട്രീയചർച്ച നടത്തുന്നതിനിടെ മദ്യലഹരിയിൽ അശോകൻ അസഭ്യവർഷം നടത്തി. ഇതുകേട്ടെത്തിയ മണിലാൽ അശോകനോട് കയർത്തു. വീണ്ടും അസഭ്യവർഷം തുടർന്നപ്പോൾ അശോകനെ മണിലാൽ അടിച്ചു. അവിടെനിന്ന് നടന്നുപോയ മണിലാലിനെ പിന്നിൽനിന്നെത്തി അശോകൻ കുത്തുകയായിരുന്നു.

മണിലാലിനെ കൊന്നത് ആർഎസ്എസ് ഗൂഡാലോചനയ്ക്കൊടുവിലാണെന്ന ആരോപണവുമായി സിപിഎം നേതൃത്വം രംഗത്തെത്തി. മാസങ്ങൾക്ക് മുമ്പ് ബിജെപി സംസ്ഥാന അധ്യക്ഷൻ നേരിട്ടെത്തി പാർട്ടി അംഗത്വം നൽകിയ ആളാണ് അശോകനെന്നും മണിലാലിനെ ആസൂത്രിതമായി കൊല്ലുകയായിരുന്നെന്നും സിപിഎം ആരോപിക്കുന്നു. മണിലാലിൻറെ കൊലപാതകത്തിൽ പ്രതിഷേധിച്ച്  കുണ്ടറ, പേരയം, കിഴക്കേ കല്ലട, മൺറോ തുരുത്ത് പഞ്ചായത്തുകളിൽ ഇന്ന് സിപിഎം ഹർത്താൽ ആചരിക്കും. ഉച്ചയ്ക്ക് ഒരു മണി മുതൽ മൂന്ന് മണിവരെയാണ് ഹർത്താൽ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com