ലൈഫ് മിഷന്‍; അന്വേഷണത്തിനുള്ള സ്റ്റേ നീക്കണം, സിബിഐ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: ലൈഫ് മിഷൻ കേസ് ഇന്ന് ഹൈക്കോടതിയിൽ. കേസിൽ സ്റ്റേ നീക്കണമെന്ന സിബിഐയുടെ ആവശ്യം ഇന്ന് ഹൈക്കോടതി പരിഗണിക്കും. കേസില്‍ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും, സ്റ്റേ കേസന്വേഷണത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐയുടെ ഹർജി.
സർക്കാർ പദ്ധതിക്ക് വേണ്ടി യുഎഇ കോൺസുലേറ്റിൽ നിന്ന് പണം സ്വീകരിച്ചത് നിയമ വിരുദ്ധമായാണെന്നും, കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതി ഇതിന് ഉണ്ടായിരുന്നില്ലെന്നുമാണ് സിബിഐ വാദം. സംസ്ഥാന സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും സിബിഐ ഹർജിയിൽ പറയുന്നു.
തെളിവുകളുടെ അടിസ്ഥാനത്തിലാണ് വകുപ്പുകൾ ചുമത്തിയത്. അന്വേഷണം പുരോഗമിക്കവെ ചില വകുപ്പുകൾ റദ്ദാക്കപ്പെടുമെന്നും മറ്റ് ചിലത് കൂട്ടിച്ചേർക്കപ്പെടുമെന്നും ഹർജിയിൽ പറയുന്നു. ഡിസംബർ 13ന് ലൈഫ് മിഷൻ കേസിലെ സ്റ്റേ കാലാവധി അവസാനിക്കാനിരിക്കെയാണ് സിബിഐയുടെ നീക്കം.
ഫ്ലാറ്റ് നിർമാണത്തിനായി വിദേശ ഏജൻസിയിൽ നിന്ന് ലഭിച്ച പണത്തിൽ ഒരു ഭാഗം കൈക്കൂലിയായും, മറ്റ് വിലയേറിയ സമ്മാനങ്ങളുമായി നൽകിയിട്ടുണ്ടെന്ന് കരാർ കമ്പനിയായ യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ സമ്മതിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട കൂടുതൽ വസ്തുതകൾ, ഉദ്യോഗസ്ഥ ഗൂഢാലോചന എന്നിവ കണ്ടെത്തേണ്ടതുണ്ട് എന്നും സിബിഐയുടെ ഹർജിയിൽ പറയുന്നു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ