മണിലാലിന്റെ കൊലപാതകം വ്യക്തി വൈരാഗ്യം മൂലം ; മുഖ്യമന്ത്രിയെ തള്ളി പൊലീസ് ; എഫ്‌ഐആറും റിമാന്‍ഡ് റിപ്പോര്‍ട്ടും പുറത്ത്

റിസോര്‍ട്ടിലേക്ക് വിനോദസഞ്ചാരികളെ കൊണ്ടുവരുന്നതിനെച്ചൊല്ലി മണിലാലും പ്രതി അശോകനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു
മണിലാലിന്റെ കൊലപാതകം വ്യക്തി വൈരാഗ്യം മൂലം ; മുഖ്യമന്ത്രിയെ തള്ളി പൊലീസ് ; എഫ്‌ഐആറും റിമാന്‍ഡ് റിപ്പോര്‍ട്ടും പുറത്ത്

കൊല്ലം : കൊല്ലം മണ്‍റോതുരുത്തില്‍ മണിലാലിന്റേത് വ്യക്തി വൈരാഗ്യം മൂലമുള്ള കൊലപാതകമെന്ന് പൊലീസിന്റെ എഫ്‌ഐആറും റിമാന്‍ഡ് റിപ്പോര്‍ട്ടും വ്യക്തമാക്കുന്നു. രാഷ്ട്രീയ കൊലപാതകമെന്ന മുഖ്യമന്ത്രിയുടെ നിലപാട് തള്ളുന്നതാണ് പൊലീസ് എഫ്‌ഐആര്‍. റിസോര്‍ട്ടിലേക്ക് വിനോദസഞ്ചാരികളെ കൊണ്ടുവരുന്നതിനെച്ചൊല്ലി മണിലാലും പ്രതി അശോകനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.

മണിലാലിനും അശോകനും റിസോര്‍ട്ടുണ്ട്. വിനോദസഞ്ചാരികളെ കൂട്ടിക്കൊണ്ടു വരുന്നതുമായി ബന്ധപ്പെട്ട് മുമ്പും തര്‍ക്കം നടന്നിരുന്നു. പരസ്പര തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. രാത്രി എട്ടരയോടെയാണ് കൊലപാതകം നടന്നത്. മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് അശോകന്‍ ആയുധം കൊണ്ടു നടന്നിരുന്നതായും എഫ്‌ഐആര്‍ പറയുന്നു. 

സംഭവം നടന്ന ദിവസം മണ്‍റോ തുരുത്തിലെ കാനറാ ബാങ്ക് ജംഗ്ഷനില്‍ ഇരുവരും കണ്ടുമുട്ടുകയും, ഇവിടെ വെച്ച് മണിലാലിനെ കൊലപ്പെടുത്തുകയും ചെയ്തുവെന്ന് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. മുന്‍വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടിലും വ്യക്തമാക്കുന്നു. 

സിപിഎമ്മിന്റെ ബൂത്ത് കമ്മിറ്റി ഓഫീസിന് സമീപത്തുവെച്ചാണ് കൊലപാതകം നടന്നത്. കൊലപാതക വിവരം പുറത്തുവന്നതിന് പിന്നാലെ, ഇത് രാഷ്ട്രീയ കൊലപാതകമാണെന്ന് ആരോപിച്ച് സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തു വന്നിരുന്നു. കഴിഞ്ഞദിവസം മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയും ഇത് രാഷ്ട്രീയകൊലപാതകം തന്നെയാണെന്ന് അഭിപ്രായപ്പെട്ടു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com