ഉച്ചയോടെ പോളിങ് 50 ശതമാനത്തിലേക്ക്, വയനാട് മുന്നില്‍; ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര 

തദ്ദേശ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഉച്ചയോട് അടുക്കുമ്പോള്‍ പോളിങ് 50 ശതമാനത്തിലേക്ക്
എറണാകുളത്തെ പോളിങ് ബൂത്തിലെ തിരക്ക്/ ചിത്രം: പിടിഐ
എറണാകുളത്തെ പോളിങ് ബൂത്തിലെ തിരക്ക്/ ചിത്രം: പിടിഐ

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഉച്ചയോട് അടുക്കുമ്പോള്‍ പോളിങ് 50 ശതമാനത്തിലേക്ക്. കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന വോട്ടെടുപ്പില്‍ 12.15 വരെയുള്ള കണക്കനുസരിച്ച് 46.54 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. പല പോളിങ് ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട ക്യൂ ആണ് അനുഭവപ്പെടുന്നത്. 

രാവിലെ മുതല്‍ തന്നെ മിക്കവാറും എല്ലാ ബൂത്തുകളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.  ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം വയനാട് ജില്ലയാണ് ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത്. 

തൃശൂരിലെ വടക്കാഞ്ചേരിയില്‍ വോട്ടെടുപ്പ് തുടങ്ങുന്നതിന് മുന്‍പ് മന്ത്രി എ സി മൊയ്തീന്‍ വോട്ട് രേഖപ്പെടുത്തിയത് വിവാദമായി. മന്ത്രിയുടെ നടപടി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അനില്‍ അക്കര എംഎല്‍എ രംഗത്തെത്തി. മന്ത്രി എ സി മൊയ്തീന്‍ രാവിലെ 6.56ന് വോട്ട് രേഖപ്പെടുത്തി എന്നാണ് അനില്‍ അക്കരയുടെ പരാതി. രാവിലെ ആറര മുതല്‍ തന്നെ വോട്ടര്‍മാര്‍ പല പോളിങ് ബൂത്തുകളിലും എത്തിച്ചേര്‍ന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് പോളിങ് നടക്കുന്നത്. 

പാലക്കാട് സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളില്‍ യന്ത്രത്തകരാര്‍ മൂലം പോളിങ്ങ് മുടങ്ങി. ഇത് പരിഹരിക്കാനായി രണ്ടാമതെത്തിച്ച വോട്ടിങ്ങ് യന്ത്രവും തകരാറിലായി. ഇതോടെ മൂന്നാമത് മറ്റൊരു വോട്ടിങ്ങ് യന്ത്രം എത്തിച്ചെങ്കിലും അതും തകരാറിലായി. ഇതോടെ വോട്ടര്‍മാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പിന്നീട് സാങ്കേതിക വിദഗ്ദ്ധരെത്തിയാണ് യന്ത്രത്തകരാര്‍ പരിഹരിച്ച് വോട്ടിങ് പുനരാരംഭിച്ചത്. രണ്ട് മണിക്കൂറോളമാണ് ഇവിടെ പോളിങ് മുടങ്ങിയത്.

കോട്ടയം മുണ്ടക്കയം കുട്ടിക്കലില്‍ രാവിലെ ആറ് മണിക്ക് വോട്ട് തുടങ്ങിയത് വിവാദമായി. കൂട്ടിക്കല്‍ പഞ്ചായത്തിലെ ഇളങ്കാട്ടില്‍ ആറിന് വോട്ടെടുപ്പ് തുടങ്ങി 17 പേര്‍ വോട്ട് ചെയ്ത ശേഷമാണ് നിര്‍ത്തിവച്ചത്. കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ഏഴിന് മുമ്പ് ചെയ്ത 17 വോട്ടുകള്‍ നീക്കം ചെയ്തു. അത്രയും വോട്ടര്‍മാരെ തിരിച്ചുവിളിച്ച് വീണ്ടും വോട്ട് ചെയ്യിക്കാന്‍ ശ്രമം നടന്നു.

47,28,489 പുരുഷന്‍മാരും 51,28,361 സ്ത്രീകളും 93 ട്രാന്‍സ്‌ജെന്‍ഡറുകളും 265 പ്രവാസികളും അടക്കം 98,57,208 വോട്ടര്‍മാരാണ് രണ്ടാം ഘട്ടത്തിലുള്ളത്. ഇതില്‍ 57,895 കന്നി വോട്ടര്‍മാരും ഉള്‍പ്പെടുന്നു. 12,643 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 473 പ്രശ്‌നബാധിത പോളിംഗ് ബൂത്തുകളില്‍ വെബ്കാസ്റ്റിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com