ഇന്ന് ഡോക്ടര്‍മാരുടെ സമരം; മെഡിക്കല്‍ കോളജില്‍ ഒപി ബഹിഷ്‌കരിക്കും

ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ വെള്ളിയാഴ്ച ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി പണിമുടക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ വെള്ളിയാഴ്ച ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി പണിമുടക്കും. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ പണിമുടക്കുമെന്ന് ഐഎംഎ  സംസ്ഥാന നേതാക്കള്‍ പറഞ്ഞു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്. പണിമുടക്കുന്ന ഡോക്ടര്‍മാര്‍ രാവിലെ രാജ്ഭവന് മുന്നില്‍ ധര്‍ണ നടത്തും. ജൂനിയര്‍ ഡോക്ടര്‍മാരും സമരരംഗത്തുണ്ടാകും. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സയും അത്യാഹിത വിഭാഗവും പ്രവര്‍ത്തിക്കും. മെഡിക്കല്‍ കോളേജ് അധ്യാപകര്‍ വെള്ളിയാഴ്ച ഒ പി ബഹിഷ്‌കരിക്കുമെന്ന്  കെജിഎംസിടിഎയും  അറിയിച്ചു.

മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍മാര്‍ ചെയ്യുന്ന 58 തരം സര്‍ജറികള്‍ നിര്‍ദിഷ്ട യോഗ്യതകളുള്ള ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും ചെയ്യാമെന്ന സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്റെ തീരുമാനത്തിനെതിരായാണ് പ്രതിഷേധം.  മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പിരിച്ചുവിട്ട് മെഡിക്കല്‍ കമീഷന്‍ രൂപീകരിച്ചതിന്റെയും വിവാദമായ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാന്‍ ശ്രമിക്കുന്നതിന്റെയും തുടര്‍ച്ചയായാണ് പുതിയ തീരുമാനമെന്നും  ഐഎംഎ ഭാരവാഹികള്‍ പറഞ്ഞു.  

അതേസമയം ഐഎംഎ നടത്തുന്ന പണിമുടക്ക് പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ. പണിമുടക്ക് മൂലം ബുദ്ധിമുട്ടുന്ന രോഗികള്‍ക്കായി ആയുര്‍വേദ വിഭാഗം ബദല്‍ സംവിധാനം ഒരുക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വെള്ളിയാഴ്ച ആരോഗ്യ സംരക്ഷണ ദിനമായി ആചരിക്കും.   രോഗികളുടെ ക്ഷേമത്തിനായി എല്ലാ വൈദ്യശാസ്ത്ര ശാഖകളും പരസ്പരം സഹകരിക്കണമെന്നും എഎംഎഐ പ്രസിഡന്റ് ഡോ. രാജു തോമസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com