ശബരിമല; കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ശബരിമലയില്‍ കൊവിഡ് പരിശോധന കര്‍ശനമാക്കി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ സന്നിധാനത്ത് മാത്രം മുപ്പത്തിയാറ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പൊലീസുകാരിലും ദേവസ്വം ജീവനക്കാരിലുമാണ് രോഗബാധ വർധിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരില്‍ രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ കടുത്ത ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യവകുപ്പിന്‍റെ നിര്‍ദ്ദേശം നൽകി.
സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലായി 48 പേർക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. സന്നിധാനത്ത് 238 പേരില്‍ നടത്തിയ റാപ്പിഡ് പരിശോധനയിൽ 36 പേർക്ക് കൊവിഡ് കണ്ടെത്തി. 18 പോലീസ് ഉദ്യോഗസ്ഥർ, 17 ദേവസ്വം ബോർഡ് ജീവനക്കാർ , ഒരു ഹോട്ടൽ ജീവനക്കാരന്‍ എന്നിവർക്കാണ് രോഗം സ്ഥിരികരിച്ചത്. നിലക്കലില്‍ ഏഴ് പൊലീസുകാരുള്‍പ്പടെ പതിനൊന്ന് പേര്‍ക്കും പമ്പയില്‍ ഒരുഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനും രോഗം സ്ഥിരികരിച്ചു.
പൊലീസുകാരിൽ രോഗ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്‍റെ നിര്‍ദ്ദേശപ്രകാരം പൊലീസ് മെസ്സുകള്‍ താല്‍ക്കാലികമായി അടച്ചു. അതേസമയം സന്നിധാനത്ത് എത്തുന്ന തീര്‍ത്ഥാടകരില്‍ രോഗബാധകണ്ടെത്താത്ത സാഹചര്യത്തില്‍ ആശങ്കവേണ്ടെന്നാണ് ദേവസ്വംബോര്‍ഡ് അധികൃതര്‍ പറയുന്നത്. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും പൊലീസുകാരുടെ എണ്ണം കുറച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും കൊവിഡ് പരിശോധന തുടരാനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ