തിരുവനന്തപുരം; സംസ്ഥാനത്ത് അൻപത് ശതമാനം വിദ്യാർത്ഥികളുമായി ജനുവരിയോടെ പത്ത്, പന്ത്രണ്ട് ക്ലാസുകൾ തുടങ്ങാൻ വിദ്യാഭ്യാസവകുപ്പ് ആലോചന. 17ന് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കും.പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പരീക്ഷാ നടത്തിപ്പ് കേന്ദ്ര സർക്കാരുമായി ചർച്ച ചെയ്തതിന് ശേഷമായിരിക്കും തീരുമാനിക്കുക.
ലോക്ക്ഡൗൺ പ്രഖ്യാപിച്ചതു മുതൽ കേരളത്തിലെ സ്കൂളുകൾ അടഞ്ഞു കിടക്കുകയാണ്. പൊതുപരീക്ഷയുള്ള പത്ത്, പന്ത്രണ്ട് ക്ലാസുകൾ തുടങ്ങാനാണ് വിദ്യാഭ്യാസവകുപ്പിനറെ ശ്രമം. അതിന് മുന്നോടിയായാണ് അൻപത് ശതമാനം അധ്യാപകർ വീതം ഒന്നിടവിട്ട ദിവസങ്ങളിൽ 17 മുതൽ സ്കൂളിലെത്താനുള്ള നിർദ്ദേശം. അധ്യാപകരെത്തും പോലെ അൻപത് ശതമാനം വിദ്യാർത്ഥികളും വന്ന് ക്ലാസ് തുടങ്ങാമെന്ന നിർദ്ദേശമാണ് സജീവമായി പരിഗണിക്കുന്നത്. ഓരോ ദിവസവും എത്തേണ്ട കുട്ടികളുടെ എണ്ണത്തിലെ തീരുമാനം അതാത് സ്കൂളുകളിലെ കുട്ടികളുടെ എണ്ണം കൂടി പരിഗണിച്ചാകും. തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷമുള്ള കൊവിഡ് സ്ഥിതിയും നോക്കും.
പരീക്ഷാ നടത്തിപ്പിൽ ഇനിയും കൂടുതൽ വ്യക്തത വരാനുണ്ട്. മാർച്ചിൽ പരീക്ഷ നടത്തണമെങ്കിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഇതുവരെ എടുത്ത ഓൺലൈൻ ക്ലാസുകളുടെ റിവിഷൻ തീർക്കണം. അതിന് ഇത്രയും കുറച്ച് സമയം മതിയോ എന്നത് പ്രശ്നമാണ്. സിലബസ്സ് കുറക്കണോ വേണ്ടയോ എന്നതിലും തീരുമാനമെടുക്കണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ