തിരുവനന്തപുരം; സ്വർണ്ണക്കൊലുസ് മോഷ്ടിച്ച ശേഷം വിഴുങ്ങി, കള്ളനെ കയ്യോടെ പിടികൂടിയെങ്കിലും തൊണ്ടിമുതലെടുക്കാൻ കാത്തിരിക്കുന്ന പൊലീസ്. ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന്റെ കഥ പറയുകയാണെന്ന് തെറ്റിദ്ധരിക്കേണ്ട. തിരുവനന്തപുരം തമ്പാനൂരിലെ പൊലീസുകാരുടെ തൊണ്ടിമുതൽ പുറത്തെത്തിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചും കാത്തിരിപ്പിനെക്കുറിച്ചുമാണ് പറഞ്ഞത്. രണ്ട് ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളജിൽ കാത്തിരിക്കുകയാണ് പൊലീസ്.
സിനിമയെ വെല്ലുന്ന സംഭവങ്ങളാണ് തമ്പാനൂർ പോലീസ് സ്റ്റേഷനിൽ അരങ്ങേറിയത്. വെള്ളിയാഴ്ച വൈകീട്ടാണു തുടക്കം. തമ്പാനൂർ ബസ്സ്റ്റാൻഡിൽ ബസ് കാത്തുനിന്ന വീട്ടമ്മയുടെ ചുമലിൽ കിടന്നുറങ്ങിയിരുന്ന മൂന്നുവയസ്സുകാരിയുടെ നാലര ഗ്രാം സ്വർണ പാദസരം മോഷ്ടിക്കപ്പെട്ടു. പ്രതിയായ പുന്തുറ പള്ളിത്തെരുവിലെ മുഹമ്മദ് ഷഫീഖ് മോഷ്ടിക്കുന്നതു മാതാപിതാക്കളും ഒപ്പമുള്ളവരും കണ്ടതോടെ ഇയാൾ ഓടി.
പിന്നാലെയോടി യാത്രക്കാരും പോലീസും ചേർന്ന് പിടികൂടി. അപ്പോഴേക്കും പാദസരം വിഴുങ്ങിയിരുന്നു. പോലീസ് ചോദ്യംചെയ്തപ്പോൾ മോഷണം സമ്മതിച്ചില്ല. ഒടുവിൽ വയറിന്റെ എക്സ്റേ എടുത്തു പരിശോധിക്കാൻ തീരുമാനിച്ചു. എക്സ്റേയിൽ തൊണ്ടിമുതൽ പ്രതിയുടെ വയറ്റിലുണ്ടെന്നു കണ്ടെത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തശേഷമാണ് മെഡിക്കൽ കോളേജിലേക്കു മാറ്റിയത്. പാദസരം പുറത്തുവരാനുള്ള കാത്തിരിപ്പിലാണു പോലീസ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ