ദൗത്യം പൂര്‍ത്തിയായി ; മോഷ്ടാവ് വിഴുങ്ങിയ കൊളുത്ത് 'പുറത്ത്' ; സിനിമ സ്റ്റൈല്‍ മോഷണത്തില്‍ നിര്‍ണായക തെളിവുമായി പൊലീസ്

ദൗത്യം പൂര്‍ത്തിയാക്കി മോഷ്ടാവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ജില്ലാ ജയിലിലേക്ക് മാറ്റി
പ്രതി സിദ്ധിഖും, പാദസരം വയറ്റിൽ കിടക്കുന്ന എക്സ്റേ ചിത്രവും
പ്രതി സിദ്ധിഖും, പാദസരം വയറ്റിൽ കിടക്കുന്ന എക്സ്റേ ചിത്രവും

തിരുവനന്തപുരം : പൊലീസിന്റെ നാലു ദിവസത്തെ കാത്തിരിപ്പിന് അന്ത്യമായി. മോഷ്ടാവ് വിഴുങ്ങിയ തൊണ്ടി മുതല്‍ കണ്ടെടുക്കാനുള്ള പൊലീസിന്റെ ശ്രമത്തിന് വിജയകരമായ പരിസമാപ്തി. മോഷ്ടാവിന്റെ വിസര്‍ജ്യത്തില്‍ നിന്നും വിഴുങ്ങിയ പാദസരത്തിന്റെ കൊളുത്ത് പൊലീസിന് കിട്ടി. 

മോഷ്ടിച്ച മാല വിഴുങ്ങിയ പൂന്തൂറ പള്ളിത്തെരുവ് മുഹമ്മദ് സിദ്ദിഖിന്റെ (42) പക്കല്‍ നിന്നാണ് തൊണ്ടി മുതല്‍ കണ്ടെടുത്തത്. തൊണ്ടി മുതലും ദൃക്‌സാക്ഷിയും സിനിമയിലെ രംഗങ്ങള്‍ ആവര്‍ത്തിച്ച തമ്പാനൂര്‍ ബസ് ടെര്‍മിനലിലെ മോഷണക്കേസിലാണ് പ്രതിയില്‍ നിന്ന് തൊണ്ടി കണ്ടെടുത്തത്. 

മോഷ്ടിച്ചിട്ടില്ലെന്നായിരുന്നു ഇയാളുടെ വാദം. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ച് എടുത്ത എക്‌സ്‌റേയില്‍ പാദസരം വയറിനുള്ളില്‍ കിടക്കുന്നത് കണ്ടെത്തി. ഇതേത്തുടര്‍ന്ന് തൊണ്ടി മുതല്‍ വീണ്ടെടുക്കുന്നതിനായി ഇയാളെ കഴിഞ്ഞ നാലു ദിവസമായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പാദസരത്തിന്റെ ബാക്കി ഭാഗം വിസര്‍ജ്യത്തിലൂടെ പുറത്ത് പോയിരിക്കാമെന്നാണ് ആശുപത്രി അധികൃതരുടെയും പൊലീസിന്റെയും നിഗമനം.

വെളളിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. പാലക്കാട് നിന്ന് എത്തിയ അധ്യാപിക ദമ്പതിമാരായ അജികുമാറിന്റെയും മിനിയുടെയും മൂന്നര വയസ്സുള്ള മകളുടെ   നാലര ഗ്രാം സ്വര്‍ണ പാദസരമാണ് മുഹമ്മദ് സിദ്ദിഖ്  മോഷ്ടിച്ചത്. മാതാപിതാക്കള്‍ ഇത് കണ്ടതോടെ ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. നാട്ടുകാരും സ്ഥലത്ത് ഉണ്ടായിരുന്ന പൊലീസും ചേര്‍ന്ന് പിടികൂടുന്നതിനിടയില്‍ പാദസരം വിഴുങ്ങുകയായിരുന്നു.

പാദസരത്തിന്റെ കൊളുത്ത് വീണ്ടെടുത്തതോടെ, ദൗത്യം പൂര്‍ത്തിയാക്കി മോഷ്ടാവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ജില്ലാ ജയിലിലേക്ക് മാറ്റി.മോഷ്ടാവിന്റെ വയറിനുള്ളില്‍ പാദസരം കിടക്കുന്ന എക്‌സ്‌റേയും ഇപ്പോള്‍ ലഭിച്ച  കൊളുത്തും കേസിനെ സഹായിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com