വിളിച്ചുണർത്തി വടിവാളുകൊണ്ട് വെട്ടി, കാൽ തല്ലി ഒടിച്ചു; യുവാവിനെ ക്വട്ടേഷൻ നൽകി ആക്രമിച്ച സ്കൂൾ അധ്യാപകൻ അറസ്റ്റിൽ
ഇടുക്കി; യുവാവിനെ ക്വട്ടേഷൻ നൽകി ആക്രമിച്ച കേസിൽ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ. ചിന്നക്കനാല്‍ മാനേജ്മെന്റ് സ്‌കൂള്‍ അധ്യാപകന്‍ സോജനാണ് (45) അറസ്റ്റിലായത്. പള്ളിവക കെട്ടിത്തില്‍ നിന്ന് യുവാവിനെ ഇറക്കിവിടാനായിരുന്നു ക്വട്ടേഷൻ.
ദേശീയപണിമുടക്ക് ദിവസം അധ്യാപകന്റെ നേത്യത്വത്തില്‍ പന്ത്രണ്ടുപേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. കടമുറിയില്‍ ഉറങ്ങിക്കിടന്ന റോയി (40) നെ പുലര്‍ച്ചെ വിളിച്ചുണത്തി വടി വാളുകള്‍ ഉപയോഗിച്ച് വെട്ടുകയും കാല് തല്ലിയൊടിക്കുകയും ചെയ്തു. തുടർന്ന് മൂന്നാര്‍ മൗണ്ട് കാര്‍മ്മല്‍ ദേവാലയത്തിന് സമീപത്തെ കെട്ടിടത്തില്‍ പൂട്ടിയിട്ടു. ഇവിടെ നിന്ന് രക്ഷപ്പെട്ട യുവാവ് രാവിലെ ആറുമണിയോടെ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ എത്തി ചികിത്സ തേടി. ഇയാൾ ഇപ്പോഴും എറണാകുളം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
മൂന്നാര്‍ എഎസ്പിയുടെ നേത്യത്വത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികള്‍ ഒളിവില്‍പോയി. ആക്രമണത്തിന് ശേഷം മുഖ്യപ്രതി സോജൻ കോതമംഗലം ആശുപത്രിയില്‍ ഹ്യദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. രണ്ടാഴ്ചയ്ക്ക് ശേഷം തിങ്കളാഴ്ച രാത്രിയോടെ അസുഖം ഭേദമായി ആശുപത്രിവിട്ടതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ