കണ്ണൂർ; കൊലക്കേസ് പ്രതിയുടെ കാമുകിയെ വീടിനു സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചെറുപുഴ പതാപറമ്പിൽ നീതു പി.ബേബി (29) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടമ്മയെ കുത്തിക്കൊന്ന കേസിലെ പ്രതിയായ ബിനോയിയെ സമീപത്തു തന്നെ തൂങ്ങിയ നിലയിൽ കണ്ടെത്തി. പരുക്കേറ്റ ബിനോയിയെ പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് 4 മണിയോടെയാണു സംഭവം. തങ്ങൾ തൂങ്ങി മരിക്കുകയാണെന്നു നീതു പലരെയും വിളിച്ചു പറഞ്ഞിരുന്നു. വിവരം പൊലീസിനെ അറയിച്ചതിനെ തുടർന്നു ടവർ ലൊക്കേഷൻ എടുത്തു നാട്ടുകാരും പൊലീസും ചേർന്നു തിരച്ചിൽ നടത്തി. നീതുവിന്റെ വീടിനു സമീപം ഇരുവരേയും തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്നു ചെറുപുഴ പൊലീസ് ആശുപത്രിയിൽ എത്തിച്ചു. നീതു സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. ബിനോയ് അപകടനില തരണം ചെയ്തു.
ജോസ്ഗിരി പൊട്ടക്കൽ റാഹേൽ (72)നെ കുത്തിക്കൊലപ്പെടുത്തുകയും, ഭർത്താവ് പൗലോസ് (78), മകൻ ഡേവിഡ് (47) എന്നിവരെ കുത്തി പരുക്കേൽപ്പിക്കുകയും ചെയ്ത കേസിലെ പ്രതിയാണ് ബിനോയ്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണു റാഹേലിനെ കുത്തിക്കൊലപ്പെടുത്തിയത്. പൗലോസിന്റെ സഹോദരപുത്രനാണു പ്രതി ബിനോയി. സ്വന്തം സഹോദരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൂടിയാണു ബിനോയി. ഈ കേസിൽ സാക്ഷി പറഞ്ഞതിന്റെ വൈരാഗ്യത്തിലാണ് അക്രമം നടത്തിയത്. ഗുരുതരമായി പരുക്കേറ്റ പൗലോസ് ചികിത്സയിലാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ