കാസർകോട്; കഴുത്തിൽ കേബിൾ കുടുങ്ങിയ നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. കാസർകോട് ബദിയടുക്കയിലാണ് സംഭവം. ഷാഫി- ഷാഹിന ദമ്പതിമാരുടെ വീട്ടിൽ നിന്നാണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചെടേക്കാലിലെ ഷാഫിയുടെ ഭാര്യ ഷാഹിനയെ രക്ത സ്രാവത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിലെത്തിക്കും മുൻപ് ഷാഹിന പ്രസവിച്ചതായി ഡോക്ടർ അറിയിച്ചു. തുടർന്നു നടത്തിയ പരിശോധനയിലാണ് നവജാത ശിശുവിനെ കണ്ടെത്തിയത്.
മുറിയ്ക്കുള്ളിലെ കട്ടിലിനടിയിൽ കുഞ്ഞിനെ കഴുത്തിൽ കേബിൾ കുടുങ്ങിയ നിലയിൽ മരിച്ചതായി കണ്ടെത്തുകയായിരുന്നു. എന്നാൽ ഭാര്യ ഗർഭിണിയായിരുന്നു എന്ന് അറിയില്ലെന്നാണ് ഷാഫി പറയുന്നത്. ഷാഹിന പ്രസവിച്ച വിവരം മറച്ചുവച്ചാണ് പെരുമാറിയതെന്നും ഗർഭിണിയായ വിവരം അറിയിച്ചില്ലെന്നും ഷാഫി നൽകിയ പരാതിയിൽ പറയുന്നു.
കുഞ്ഞിനെ പോസ്റ്റ് മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. ശ്വാസം മുട്ടിയാണു കുഞ്ഞ് മരിച്ചതെന്നാണു പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുള്ളത്. ഷാഹിന ആശുപത്രിയിൽ ചികിത്സയിലാണ്. മരണത്തിൽ ദുരൂഹതയുണ്ടെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ