തിരുവനന്തപുരം; ചിറയിൻകീഴിലെ ഒരു കുടുംബത്തിലെ നാലുപേരെ കഴിഞ്ഞദിവസമാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്നങ്ങളെ തുടർന്നാണ് രണ്ടു മക്കളും മാതാപിതാക്കളുമടങ്ങുന്ന കുടുംബം ജീവനൊടുക്കിയത്. വീടിനു പുറത്ത് അവശനിലയിൽ വളർത്തുനായയേയും ഒപ്പും ഒരു കുറിപ്പും കണ്ടെത്തിയതോടെയാണ് ദുരന്തം പുറംലോകം അറിഞ്ഞത്.
സന്ധ്യയ്ക്കു വെളിച്ചം കാണാത്തതിനെത്തുടർന്ന് സമീപവാസികൾ വീട്ടിൽ അന്വേഷിച്ച് എത്തുകയായിരുന്നു. അപ്പോഴാണ് വളർത്തുനായയെ അവശനിലയിൽ കാണുന്നത്. ‘പട്ടിയെക്കൂടി ഞങ്ങൾ കൊണ്ടുപോകുന്നു’ എന്നെഴുതിയ കുറിപ്പ് സമീപത്തു കണ്ടതോടെ സംശയം തോന്നി പരിശോധിക്കുകയായിരുന്നു. വളർത്തുനായയ്ക്ക് വിഷം നൽകിയ നിലയിലായിരുന്നു.
കിഴുവിലം മുടപുരം ശിവകൃഷ്ണപുരത്തിനു സമീപംവട്ടവിള വിളയിൽവീട്ടിൽ സുബി (51), ഭാര്യ ദീപകുമാരി(41), മക്കളായ അഖിൽ(17), ഹരിപ്രിയ(13) എന്നിവരെയാണു വീട്ടിലെ കിടപ്പുമുറികളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കടക്കെണിയിലാണെന്നും ജീവനൊടുക്കുകയാണെന്നുമുള്ള കത്തു പൊലീസിനു ലഭിച്ചു. ഗൾഫിലായിരുന്ന സുബി ഒന്നരവർഷങ്ങൾക്കു മുൻപു ജോലി നഷ്ടപ്പെട്ടതിനെത്തുടർന്നു നാട്ടിലെത്തുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ