പത്തനംതിട്ട : വീട്ടമ്മയെ കൊന്ന് ചാക്കിൽ കെട്ടി റോഡരികിൽ തള്ളിയ കേസിൽ പ്രതി അറസ്റ്റിലായി. അടൂർ ആനന്ദപ്പള്ളി കുറിയമുളയ്ക്കൽ വീട്ടിൽ മധുസൂദനനാണ്(52) അറസ്റ്റിലായത്. അട്ടത്തോട് സ്വദേശിനിയായ സുശീലയുടെ (58) മൃതദേഹമാണ് ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. ഇവരുടെ രണ്ടാം ഭർത്താവാണ് പ്രതിയായ മധുസൂദനൻ.
രണ്ടു വർഷമായി ഇവർ കുരമ്പാല പറയന്റയ്യത്ത് സ്ഥലം വാങ്ങി വീടുവച്ചു താമസിക്കുകയായിരുന്നു. ടാപ്പിങ് തൊഴിലാളികളായിരുന്ന ഇരുവരും 2 വർഷം മുൻപ് ളാഹ എസ്റ്റേറ്റിൽ വച്ചു പരിചയപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. വിവാഹിതരായ ഇവർ മധുസൂദനന്റെ പന്നിവിഴയിലെ വീട് വിറ്റു കുരമ്പാലയിൽ താമസമാക്കി.
അട്ടത്തോട് പ്ലാന്റേഷൻ കോർപ്പറേഷനിലെ ജോലിയിൽ നിന്നു വിരമിച്ചപ്പോൾ സുശീലയ്ക്ക് ലഭിച്ച 3 ലക്ഷം രൂപയിൽ നിന്നു 2 ലക്ഷം രൂപ ചെലവഴിച്ചു പറയന്റയ്യത്ത് സ്ഥലം വാങ്ങി. ബാക്കി തുകയെ ചൊല്ലി ഇരുവരും തമ്മിൽ തർക്കവും അടിപിടിയും പതിവായിരുന്നു.
ചൊവ്വാഴ്ച രാത്രി തർക്കത്തിനിടെ മധുസൂദനൻ കമ്പിയെടുത്ത് സുശീലയെ അടിക്കുകയും ടാപ്പിങ് കത്തി കൊണ്ട് കുത്തുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ സുശീല മരിച്ചെന്നുറപ്പായതോടെ, ബുധനാഴ്ച പുലർച്ചെ അഞ്ചോടെ ചാക്കിൽ കെട്ടി തന്റെ ഓട്ടോറിക്ഷയിൽ കുരമ്പാല ഇടയാടിയിൽ ജംക്‌ഷനു സമീപമുള്ള ഉപറോഡിന്റെ അരികിൽ തള്ളി. 16ന് രാവിലെയാണ് നാട്ടുകാർ മൃതദേഹം കാണുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ