തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് കേന്ദ്രങ്ങൾ കണ്ടെത്താൻ സർക്കാർ നിർദേശം നൽകി. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കോവിഡ് കേസുകൾ കൂടാനുള്ള സാധ്യത മുൻപിൽ കണ്ടാണ് നിർദേശം.
ജനുവരിയോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാനാണ് സർക്കാർ നീക്കം. ഇങ്ങനെ തുറക്കാനിരിക്കുന്ന സ്കൂളുകളെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് കേന്ദ്രങ്ങളാക്കുന്നത് ഒഴിവാക്കും. അതേസമയം സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും ഐസിയുവിലും വെന്റിലേറ്ററിലും ചികിത്സയിലുള്ള രോഗികളുടെ എണ്ണം കാര്യമായി കുറയുന്നില്ലെന്നാണ് കണക്ക്.
കോളേജുകളും എസ്എസ്എൽ സി, പ്ലസ്ടു ക്ലാസുകളും തുടങ്ങുന്നതോടെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളാക്കിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹോസ്റ്റലുകളും വിട്ടു നൽകണം. ഈ മാസം തന്നെ ഇവിടെയുള്ളവരെ മറ്റു കേന്ദ്രങ്ങളിലേക്ക് മാറ്റാൻ തയ്യാറാകുന്നതിന് ഇടയിലാണ് കോവിഡ് കേസുകൾ ഈ ആഴ്ചയോടെ ഉയരുമെന്ന ആശങ്ക.
കഴിഞ്ഞ രണ്ട് ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിന് മുകളിലേക്ക് ഉയർന്നു. 10.49ഉം 10.02ഉം ആണ് കഴിഞ്ഞ ദിവസങ്ങളിലെ കണക്ക്. ഇത് കൂടുമെന്ന് തന്നെയാണ് സർക്കാർ മുന്നറിയിപ്പ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ