കൊച്ചി; കൊച്ചിയിലെ പ്രമുഖ ഷോപ്പിങ് മാളിൽവച്ച് യുവനടിയെ അപമാനിച്ച സംഭവത്തിലെ പ്രതികളെ തിരിച്ചറിഞ്ഞതായി സൂചന. ഇന്ന് ഇരുവരേയും അറസ്റ്റ് ചെയ്തേക്കും. കഴിഞ്ഞ ദിവസം പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടതാണ് നിർണായക വഴിത്തിരിവായത്.
പ്രതികള്‍ മലപ്പുറം സ്വദേശികളാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച സൂചന. ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞ ചിലര്‍ പോലീസിന് വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. സൈബല്‍ സെല്ലിന്റെ സഹായത്തോടെ ടവര്‍ ലൊക്കേഷന്‍ ഉള്‍പ്പെടെ പരിശോധിച്ച് സംശയിക്കുന്നവര്‍ തന്നെയാണ് പ്രതികളെന്ന് സ്ഥിരീകരിച്ച് അറസ്റ്റ് രേഖപ്പെടുത്താനാണ് പോലീസിന്റെ നീക്കം.
പ്രതികൾ എറണാകുളം ജില്ലയ്ക്ക് പുറത്തുള്ളവരാണെന്ന് സംശയം വന്നതോടെ വടക്കൻ ജില്ലകളായ തൃശൂർ, കോഴിക്കോട്, കണ്ണൂർ മേഖലകൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിരുന്നു. റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
കഴിഞ്ഞ ദിവസമാണ് നടി തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ മാളില്‍ വച്ചുണ്ടായ ദുരനുഭവം വിവരിച്ചത്. തിരക്കൊഴിഞ്ഞ സ്ഥലത്തുവച്ചു തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചെന്നും പിന്നീട് പിന്തുടര്‍ന്നെത്തി ശല്യം ചെയ്‌തെന്നുമാണ് താരം പറയുന്നത്. അപ്രതീക്ഷിത സംഭവത്തിന്റെ അമ്പരപ്പിലായിരുന്നെന്നും പ്രതികരിക്കാനായില്ലെന്നും താരം പറയുന്നുണ്ട്. കുടുംബത്തിനൊപ്പം മാളില്‍ എത്തിയപ്പോഴായിരുന്നു സംഭവം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ