തിരുവനന്തപുരം: പരീക്ഷകൾക്ക് മുന്നോടിയായി സിലബസ് വെട്ടിച്ചുരുക്കണമെന്ന ആവശ്യം ഉയരുന്നു. ഓൺലൈൻ ക്ലാസുകളിലൂടെ ചില വിഷയങ്ങൾ നാൽപ്പത് ശതമാനം വരെയെ പൂർത്തിയാക്കാനായിട്ടുള്ളൂ. എസ്എസ്എൽസി, പ്ലസ് 2 പരീക്ഷക്ക് മുൻപ് സിലബസ് കുറക്കുന്നതിൻറെ വിശദാംശങ്ങൾ വിദ്യാർഥികളെയും അറിയിക്കണമെന്ന ആവശ്യമാണ് അധ്യാപകർ ഉന്നയിക്കുന്നത്.
സയൻസ് വിഷയങ്ങളൊഴികെ മറ്റ് വിഷയങ്ങളിൽ ഓൺലൈൻ ക്ലാസുകൾ പ്രതീക്ഷിച്ച രീതിയിൽ മുന്നോട്ട് പോയിട്ടില്ല. സയൻസ് വിഷയങ്ങളിൽ പ്രാക്ടിക്കൽ ക്ലാസുകൾ ആരംഭിച്ചിട്ടുമില്ല. സോഷ്യൽ സയൻസ്, ഭാഷാ വിഷയങ്ങളിൽ 30 ശതമാനം സിലബസെങ്കിലും കുറക്കണമെന്ന ആവശ്യമാണ് അധ്യാപകരിൽ നിന്ന് തന്നെ ഉയരുന്നത്. കണക്കിലും സയൻസിലും അത്യാവശ്യമല്ലാത്ത പാഠഭാഗങ്ങൾ വെട്ടിക്കുറക്കണം.
സിലബസ് കുറക്കുന്ന തീരുമാനം സിബിഎസ്ഇ നേരത്തെ എടുത്തിരുന്നു. മറ്റ് പ്രധാനപ്പെട്ട ബോർഡുകളുടെ തീരുമാനം എന്താണെന്ന് സർക്കാർ കാത്തിരിക്കുകയാണ്. സിലബസിൽ എന്തെങ്കിലും കുറക്കണോ എന്ന് ബോർഡുകളുടെ പൊതു തീരുമാനം ആവശ്യമാണ്. നീറ്റ് , ജെഇഇ പരീക്ഷകൾക്ക് എല്ലാ ബോർഡുകളുടെയും തീരുമാനം കണക്കിലെടുത്താവും ചോദ്യപേപ്പർ തയ്യാറാക്കുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ