വണ്ടി തടഞ്ഞുനിർത്തി കഴുത്തിൽ കത്തിവച്ച് ഭീഷണി, കവർച്ച; സംഘത്തലവനും ഭാര്യയും പിടിയിൽ

നേരത്തെ വിനീത് അറസ്റ്റിലായെങ്കിലും പൊലീസ് കസ്റ്റഡിയിലിരിക്കെ രക്ഷപ്പെടുകയായിരുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി; രാത്രിയാത്രികരെ തട‌ഞ്ഞു കഴുത്തിൽ കത്തിവച്ചു ഭീഷണിപ്പെടുത്തി പണം കവരുന്ന സംഘത്തിലെ തലവനും ഭാര്യയും പിടിയിൽ. ആലപ്പുഴ കുട്ടനാട് എടത്വ ചങ്ങങ്കേരി ലക്ഷംവീട്ടിൽ വി. വിനീത്(22), ഭാര്യ ഷിൻസി(19) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിലെ ശ്യാംനാഥ്, വിഷ്ണുദേവ്, മിഷേൽ എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. 

നേരത്തെ വിനീത് അറസ്റ്റിലായെങ്കിലും പൊലീസ് കസ്റ്റഡിയിലിരിക്കെ രക്ഷപ്പെടുകയായിരുന്നു. കോവിഡ് ചികിത്സയ്ക്കായി എറണാകുളം മെഡിക്കൽ കോളജിൽ ശുചിമുറിയുടെ വെന്റിലേറ്റർ ഇളക്കി മാറ്റി ചാടിപ്പോവുകയായിരുന്നു. അമ്പലപ്പുഴ നീർക്കുന്നത്തു നിന്നുമാണ് ഇയാളെയും ഭാര്യയെയും പിടികൂടിയത്. കവർച്ച വസ്തുക്കൾ കണ്ടെടുക്കുന്നതിനായി കസ്റ്റഡിയിൽ വാങ്ങി അന്വേഷണം തുടങ്ങി. ഷിൻസിയെ കൊല്ലം പ‌ാരിപ്പള്ളി പൊലീസിനു കൈമാറി.

വിവിധ ജില്ലകളിലായി നിരവധി കേസുകളാണ് ഇവരുടെ പേരിലുള്ളത്. പനങ്ങാട്, തൃക്കാക്കര, പാലാരിവട്ടം, കടവന്ത്ര, കളമശേരി, എറണാകുളം നോർത്ത്, പട്ടിമറ്റം, ആലപ്പുഴ ജില്ലയിലെ നെടുമുടി, പുളിങ്കീഴ്, മാവേലിക്കര, പത്തനംതിട്ടയിലെ കോ യിപ്രം, കൊല്ലത്തെ കൊല്ലം ഈസ്റ്റ്, കരുനാഗപ്പള്ളി, പാരിപ്പള്ളി, തിരുവനന്തപുരത്തെ കിളിമാനൂർ, തമിഴ്നാട്ടിലെ കന്യാകുമാരി സ്റ്റേഷനുകളിലായി ഒട്ടേറെ കേസുകളിൽ പ്രതികളാണ്. ബൈക്കുകളും കാറുകളും തടഞ്ഞു നിർത്തി കഴുത്തിൽ കത്തിവച്ചു ഭീഷണിപ്പെടുത്തിയാണു സ്വർണാഭരണങ്ങൾ, ലാപ്ടോപുകൾ, മൊബൈൽ ഫോണുകൾ എന്നിവ കവർന്നത്. വിവിധ സ്റ്റേഷനുകളിലായി 6 ബൈക്കുകൾ, 2 വാനുകൾ എന്നിവ കവർന്ന കേസുകളിലും പ്രതികളാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com