ഭാര്യയുമായി ബന്ധം, യുവാവിനെ വകവരുത്താന്‍ 1.50 ലക്ഷം രൂപയുടെ ക്വട്ടേഷന്‍ നല്‍കി ഭര്‍ത്താവ്

എറണാകുളം ഹോമിയോ ആശുപത്രിയിലെ ജീവനക്കാരനെ കൊലപ്പെടുത്താനായിരുന്നു ശ്രമം
പ്രതീകാത്മക ചിത്രം/ഫയൽ
പ്രതീകാത്മക ചിത്രം/ഫയൽ

കൊച്ചി: ഭാര്യയുമായി ബന്ധം ആരോപിച്ച് യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കി ഭര്‍ത്താവ്. എറണാകുളം ഹോമിയോ ആശുപത്രിയിലെ ജീവനക്കാരനെ കൊലപ്പെടുത്താനായിരുന്നു ശ്രമം. ക്വട്ടേഷന്‍ സംഘം പൊലീസ് പിടിയിലായി. 

പാലക്കാട് സ്വദേശികളായ സുനീഷ്(30), അജീഷ്(35), മുളവുകാട് സ്വദേശി സുല്‍ഫി(36), ഇടുക്കി സ്വദേശി നിധിന്‍ കുമാര്‍(30) എന്നിവരാണ് നോര്‍ത്ത് പൊലീസിന്റെ പിടിയിലായത്. പാലക്കാട് ജോലി ചെയ്യുന്ന സമയത്താണ് യുവതി ഇയാളുമായി പരിചയത്തിലാവുന്നത്. ഇയാള്‍ക്ക് എറണാകുളത്ത് ജോലി ലഭിച്ച് വന്നപ്പോഴും യുവതിയുമായുള്ള സൗഹൃദം ഫോണ്‍ വഴി തുടര്‍ന്നു. 

ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ യുവതിയുടെ ഭര്‍ത്താവ് ഇയാള്‍ക്ക് താക്കീത് നല്‍കി. എന്നാല്‍ ഇരുവരും ഫോണ്‍ വിളി തുടര്‍ന്നു. യുവതിയുമൊരുമിച്ചുള്ള ചിത്രങ്ങള്‍ ഇയാള്‍ ഫെയ്‌സ്ബുക്കില്‍ ഉള്‍പ്പെടെ പോസ്റ്റ് ചെയ്യാനും തുടങ്ങി. ഇതോടെയാണ് ഇയാളെ വക വരുത്താന്‍ യുവതിയുടെ ഭര്‍ത്താവ് ക്വട്ടേഷന്‍ നല്‍കിയത്. 

1.5 ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷന്‍ നല്‍കിയത്. ഈ മാസം 18ന് രാവിലെ ഹോമിയോ ആശുപത്രിയിലേക്ക് ഇയാള്‍ വരുമ്പോള്‍ ക്വട്ടേഷന്‍ സംഘം ആക്രമിക്കുകയായിരുന്നു. നെഞ്ചിലും വയറ്റിലുമായി ഇയാള്‍ക്ക് നാല് കുത്തേറ്റു. ഇയാള്‍ ഇപ്പോള്‍ അപകടനില തരണം ചെയ്തു. 

ക്വട്ടേഷന്‍ നല്‍കിയ വ്യക്തിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ നമ്പര്‍ കണ്ടെത്തിയാണ് ഇവരെ പിടികൂടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com