കോഴിക്കോട്: കോഴിക്കോട് കോട്ടാംപറമ്പിലെ രണ്ട് കിണറുകളിലെ വെള്ളത്തിൽ ഷിഗെല്ലാ ബാക്ടിരിയ്ക്ക് സമാനമായ ബാക്ടീരിയ കണ്ടെത്തിയതായി പ്രാഥമിക വിവരം. ഷിഗെല്ല രോഗം റിപ്പോർട്ട് ചെയ്ത ഇടത്തിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.
എന്നാൽ ഇത് വ്യക്തമാക്കുന്ന അന്തിമ റിപ്പോർട്ട് ആയിട്ടില്ല. കോഴിക്കോട് മെഡിക്കൽ കോളേജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം നടത്തിയ പ്രാഥമിക പഠനത്തിൽ വെള്ളത്തിലൂടെയാണ് ഷിഗെല്ല പടർന്നതെന്ന് കണ്ടെത്തിയിരുന്നു. ഇന്ന് പ്രദേശത്ത് ആരോഗ്യ വകുപ്പ് വീണ്ടും പ്രത്യേക ഫോളോ അപ്പ് മെഡിക്കൽ ക്യാമ്പ് നടത്തും.
കോഴിക്കോട് ജില്ലയിൽ ഷിഗെല്ല രോഗം നിയന്ത്രണത്തിലെന്ന് ഡിഎംഒ അറിയിച്ചു. രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിലെ കിണറുകളിൽ സൂപ്പർ ക്ലോറിനേഷൻ പൂർത്തിയാക്കി. കോട്ടാംപറമ്പിൽ 11 വയസുകാരൻ മരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോഴിക്കോട് ജില്ലയിൽ ഷിഗെല്ല രോഗം സ്ഥിരീകരിക്കുന്നത്. ഈ കുട്ടിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത ആറ് പേർക്ക് കൂടി പിന്നീട് രോഗം സ്ഥിരീകരിച്ചു.
ചടങ്ങിൽ പങ്കെടുത്തവർക്ക് നാരങ്ങാ വെള്ളം വിതരണം ചെയ്തിരുന്നു. ഇതിലൂടെയാണ് രോഗ വ്യാപനമുണ്ടായത് എന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിലുള്ളത്. അതേ സമയം ഷിഗെല്ല ബാക്ടീരിയ എങ്ങനെ ഇവിടെ എത്തി എന്നത് വ്യക്തമല്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ