ശിവശങ്കര്‍ കരാറുകള്‍ സ്വപ്‌നയ്ക്ക് ചോര്‍ത്തി നല്‍കി, ലൈഫ് മിഷനില്‍ കോഴ വാങ്ങി: ഇഡി കുറ്റപത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്വര്‍ണക്കടത്തിന്റെ മുഖ്യസൂത്രധാരനാണ് ശിവശങ്കര്‍ എന്ന് പറയുന്ന കുറ്റപത്രത്തില്‍ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തും ഡോളര്‍ കടത്തും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അറിയാമായിരുന്നുവെന്നും വ്യക്തമാക്കുന്നു.  കള്ളപ്പണ വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രത്യേക കോടതിയിലാണ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്.

സ്വര്‍ണക്കടത്ത് സംഘവുമായി അറിഞ്ഞ് കൊണ്ട് ശിവശങ്കര്‍ ഇടപെട്ടുവെന്നാണ് ഇഡി പറയുന്നത്. ലൈഫ് മിഷന്‍ വടക്കാഞ്ചേരി ഫ്‌ലാറ്റ് പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു കോടി എട്ടുലക്ഷം രൂപ യുഎഇ കോണ്‍സുലേറ്റ് ജനറല്‍ ശിവശങ്കറിനുള്ള കമ്മീഷനായി കൈമാറുകയായിരുന്നു. യൂണിടാക്കിനായി കരാര്‍ ഉറപ്പിച്ചു നല്‍കിയതിനുള്ള പ്രതിഫലമായിട്ടാണ് ഇത്ര വലിയ തുക കൈക്കൂലിയായി ലഭിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു.

സ്വപ്‌നയേയും സരത്തിനേയും ജയിലില്‍ ചോദ്യം ചെയ്തപ്പോള്‍ അവര്‍ വെളിപ്പെടുത്തിയ കാര്യങ്ങളും കുറ്റപത്രത്തിന്റെ ഭാഗമായി ചേര്‍ത്തിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ലൈഫ് മിഷനുമായി ബന്ധപ്പെട്ട കരാറുകള്‍ സ്വപ്‌നയ്ക്ക് ശിവശങ്കര്‍ ചോര്‍ത്തി നല്‍കി എന്നതാണ്. ചോര്‍ത്തി നല്‍കിയ കരാറുകള്‍ രണ്ട് സ്വകാര്യ കമ്പനികള്‍ക്ക് ലഭിച്ചുവെന്നും കുറ്റപത്രത്തിലുണ്ട്.

ശിവശങ്കറിനെ അറസ്റ്റ് ചെയ്ത് 60 ദിവസമാകുന്ന സാഹചര്യത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സ്വാഭാവിക ജാമ്യത്തിലേക്ക് പോകാതിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രത്തില്‍ ആയിരത്തിലധികം പേജുകളുണ്ട്. കഴിഞ്ഞ 28നായിരുന്നു ചോദ്യം ചെയ്യലിന് പിന്നാലെ ശിവശങ്കര്‍ അറസ്റ്റില്‍ ആയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com