ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം: മുഴുവന്‍ പ്രതികളും പിടിയില്‍

യൂത്ത് ലീഗ് പ്രവര്‍ത്തകരായ ഇര്‍ഷാദ്, ഹസന്‍, ആഷിര്‍ എന്നിവരാണ് പിടിയിലായത്
കാഞ്ഞങ്ങാട് കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അബ്ദുള്‍ റഹ്മാന്‍/ഫോട്ടോ: വീഡിയോ സ്‌ക്രീന്‍ഷോട്ട്‌
കാഞ്ഞങ്ങാട് കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അബ്ദുള്‍ റഹ്മാന്‍/ഫോട്ടോ: വീഡിയോ സ്‌ക്രീന്‍ഷോട്ട്‌


കാസര്‍കോട്: കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുള്‍ റഹിമാന്റെ കൊലപാതക കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായി. യൂത്ത് ലീഗ് പ്രവര്‍ത്തകരായ ഇര്‍ഷാദ്, ഹസന്‍, ആഷിര്‍ എന്നിവരാണ് പിടിയിലായത്.ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. എംഎസ്എഫ് കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ പ്രസിഡന്റാണ് ഹസ്സന്‍. 

മുസ്ലീം ലീഗിന്റെ കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ സെക്രട്ടറിയായ ഇര്‍ഷാദ് ആണ് കേസിലെ മുഖ്യപ്രതി. കൃത്യം നടത്തിയത് താനാണെന്ന് ഇര്‍ഷാദ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കൃത്യത്തില്‍ മൂന്ന് പേര്‍ മാത്രമാണ് പങ്കാളികളായതെന്ന് പോലീസ് പറഞ്ഞു. ഇന്നലെ കസ്റ്റഡിയിലെടുത്ത ഇസഹാഖിന് കൃത്യത്തില്‍ പങ്കില്ലെന്നും പോലീസ് വ്യക്തമാക്കി. 

ഇര്‍ഷാദ് ആണ് അബ്ദുള്‍ റഹിമാനെ കുത്തിവീഴ്ത്തിയതെന്ന് ഇസഹാഖും മൊഴി നല്‍കിയിരുന്നു. കുത്തേറ്റ് ഹൃദയധമനി തകര്‍ന്ന് രക്തം വാര്‍ന്നാണ് ഔഫ് അബ്ദുള്‍ റഹിമാന്‍ മരണപ്പെട്ടത്. നെഞ്ചില്‍ വലതുഭാഗത്തായി എട്ട് സെന്റിമീറ്റര്‍ ആഴത്തിലുള്ള കുത്തേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

ബുധനാഴ്ച രാത്രി 10.30ഓടെയാണ് കല്ലൂരാവി മുണ്ടത്തോട് വെച്ച് ഡിവൈഎഫ്‌ഐപ്രവര്‍ത്തകനായ അബ്ദുള്‍ റഹ്മാന് കുത്തേല്‍ക്കുന്നത്. ബൈക്കില്‍ പഴയ കടപ്പുറത്തേക്ക് വരുകയായിരുന്ന അബ്ദുറഹ്മാനെയും ഷുഹൈബിനെയും യൂത്ത് ലീഗ് പ്രവര്‍ത്തകരായ ഇര്‍ഷാദും സംഘവും ആക്രമിക്കുകയായിരുന്നു. അക്രമത്തിനിടെ പരിക്കേറ്റ ഷുഹൈബ് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെങ്കിലും ഇര്‍ഷാദ് ഉള്‍പ്പെടെയുള്ള അക്രമികളെ തിരിച്ചറിഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com