തൃശൂർ: ചാവക്കാട് ആൾതാമസമില്ലാത്ത വീടിന്റെ വാതിൽ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രധാന പ്രതികൾ പിടിയിൽ. കുപ്രസിദ്ധ മോഷ്ടാവ് പനയ്ക്കൽ ചന്ദ്രൻ, മുഹമ്മദ് നിസാർ എന്നിവരാണ് അറസ്റ്റിലായത്. തമിഴ്നാട് സത്യമംഗലം കാട്ടിനുള്ളിലെ ഒളിത്താവളത്തിൽ നിന്നാണ് ഇരുവരേയും പിടികൂടിയത്. ചാവക്കാട് തിരുവത്രയിലുള്ള ആൾതാമസമില്ലാതിരുന്ന വീട്ടിൽ നിന്ന് ഇവർ 36 പവൻ സ്വർണാഭരണമാണ് കവർന്നത്.
നവംബർ മൂന്നിന് വലിയകത്ത് അഷ്റഫിന്റെ വീട്ടിലാണ് കവർച്ച നടന്നത്. വീടിന്റെ പുറകിലുള്ള വാതിൽ പൊളിച്ച് അകത്തു കടന്ന മോഷ്ടാക്കൾ അലമാരയിൽ നിന്നു സ്വർണാഭരണങ്ങൾ കവരുകയായിരുന്നു. സംസ്ഥാനത്തെ നൂറോളം മോഷണക്കേസുകളിലെ പ്രതികൾ ആണ് ഇവർ. അതുകൊണ്ടു തന്നെ നിരവധി കേസുകളിൽ വ്യക്തത വന്നെന്നു പൊലീസ് അറിയിച്ചു.
ചാവക്കാട്ടെ മോഷണത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾ കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ വിവിധ ഒളിത്താവളങ്ങളിൽ താമസിച്ചു വരികയായിരുന്നു. മൊബൈൽ ഫോണുകൾ ഉപയോഗിക്കാത്തതിനാൽ പിടികൂടുക ദുഷ്കരം ആയിരുന്നു. കേസിൽ നേരത്തെ പിടിയിൽ ആയ സുഹൈൽ എന്നയാളിൽ നിന്നു കിട്ടിയ വിവരത്തെ തുടർന്നാണ് സത്യമംഗലത്ത് ഇരുവരേയും പിടികൂടിയത്.
വായനാട്ടിലെയും തലപ്പുഴയിലെയും മോഷണം തങ്ങൾ ആണ് ചെയ്‍തത് എന്നു പ്രതികൾ സമ്മതിച്ചിട്ടുണ്ട്. കോഴിക്കോട് മുക്കത്തു നിരവധി മലഞ്ചരക്ക് സ്ഥാപനങ്ങളിൽ മോഷണം നടത്തി ലക്ഷങ്ങൾ വില വരുന്ന സാധനങ്ങൾ എടുത്തതായും പ്രതികൾ സമ്മതിച്ചിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ